പ്രതികളായ ഷൈബിൻ അഷ്റഫ്, ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെ പോലീസ് മഞ്ചേരി കോടതിയിൽ ഹാജരാക്കുന്നു
കൊച്ചി: കര്‍ണ്ണാടക സ്വദേശിയായ നാട്ടുവൈദ്യന് ഷാബ ഷെറീഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഷൈബിന് അഷറഫിന്റെ ഭാര്യ ഫസ്നയും ജീവനക്കാരനായ മുന്‍ എ.എസ്.ഐ.സുന്ദരനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി.ജയചന്ദ്രന് സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടി.
നിലമ്പൂര്‍ പോലീസ് തന്നെ ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്തുവെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഫസ്നയും 2020 നവംബര്‍ മുതല്‍ ഷൈബിന്റെ താല്‍ക്കാലിക ജീവനക്കാരനായിരുന്നുവെന്നും ഷാബ ഷെറീഫിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നും സുന്ദരനും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
ഷൈബിന് അടക്കം മൂന്നുപേര്‍ ഏഴുദിവസം കസ്റ്റഡിയില്‍
നിലമ്പൂര്‍: നാട്ടുവൈദ്യന് ഷാബാ ഷെരീഫ് കൊലപാതകക്കേസിലെ മുഖ്യപ്രതി ഷൈബിന് അഷ്റഫ് ഉള്‍പ്പെടെ മൂന്നു പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി നിലമ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഷൈബിനെ കൂടാതെ ഷൈബിന്റെ മാനേജര്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (36), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുത്തൊടിക നിഷാദ് (32) എന്നിവരെയും കസ്റ്റഡിയില്‍വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ വൈകുന്നേരം മൂന്നരയോടെ നിലമ്പൂര്‍ സ്റ്റേഷനിലെത്തിച്ചു. തിരിച്ചറിയല്‍ പരേഡ് ആവശ്യമുള്ളതിനാല്‍ ഷൈബിന് അഷ്റഫിനെയും ഷിഹാബുദീനെയും മുഖാവരണം ധരിപ്പിച്ചാണ് കോടതിയിലും പോലീസ് സ്റ്റേഷനിലും എത്തിച്ചത്. തുടര്‍ന്ന് നിലമ്പൂര്‍ സി.ഐ. പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യംചെയ്തു.
ചൊവ്വാഴ്ച മുതല്‍ പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഷാബാ ഷെരീഫിനെ മാസങ്ങളോളം തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദിച്ച് കൊന്ന് വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കിയ കേസില്‍ ഷൈബിനാണ് മുഖ്യപ്രതി. ഇയാളെ കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ നിര്ണായകതെളിവു കിട്ടുമെന്നാണ് പോലീസ് കരുതുന്നത്. ഷൈബിനെതിരേ ഉയര്‍ന്ന മറ്റു കൊലപാതക പരാതികളും അന്വേഷിച്ചേക്കും. റിമാന്‍ഡിലുള്ള മറ്റൊരു പ്രതി കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
നാട്ടുവൈദ്യന് ഷാബാ ഷെരീഫിനെ കൊന്ന കേസിലെ പ്രതികളായ ഷൈബിന് അഷ്റഫ്, ഷിഹാബുദ്ദീന്, നിഷാദ് എന്നിവരെ പോലീസ് മഞ്ചേരി കോടതിയില്‍ ഹാജരാക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..