കഞ്ചിക്കോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറ്
പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിനെ കൊലപ്പെടുത്തിയ ശേഷം അക്രമിസംഘം രക്ഷപ്പെട്ട കാര്‍ ഉപയോഗിച്ചിരുന്നത് അലിയാര് എന്നയാളാണെന്ന് ഉടമ കൃപേഷ്. കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചിക്കോടുനിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഉടമ രംഗത്തെത്തിയത്.
'കാറിന്റെ ആര്‍സി ഉടമ ഞാന്‍ തന്നെയാണ്. എന്നാല്‍ ഉപയോഗിക്കുന്ന അലിയാര് എന്ന ആളാണ്. രണ്ട് മൂന്ന് വര്‍ഷമായി അദ്ദേഹമാണ് വാഹനം ഉപയോഗിക്കുന്നത്. എന്റെ പേരില്‍ വാഹനം എടുത്തന്നെയുള്ളൂ. അലിയാറുടെ കൂടെ ഞാന്‍ രണ്ട് വര്‍ഷം ജോലി ചെയ്തിരുന്നു. തന്റെ വീടിന്റെ സമീപത്തുള്ള ആളാണ് അലിയാര്' - കൃപേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ ഇന്ന് കഞ്ചിക്കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടു കാറുകളിലെത്തിയ സംഘം കൊലപാതകത്തിന് ശേഷം ഒരു കാര്‍ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാറാണ് കൃപേഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായത്.
അലിയാര് കാറുകള്‍ വാടകയ്ക്ക് കൊടുക്കാറുണ്ടെന്ന് കൃപേഷ് പറഞ്ഞു. 'പോലീസ് ഇന്നലെ തന്റെ വീട്ടില്‍ വന്നിരുന്നു. താനല്ല കാറ് കൈവശം വെച്ചിരിക്കുന്നതെന്നും അലിയാറുടെ പക്കലാണ് കാറുള്ളതെന്നും പറഞ്ഞപ്പോള്‍ പോലീസുകാര്‍ പോയി. കാര്‍ വാങ്ങിയതില്‍ തന്റെ കുറച്ച് പണമേയുള്ളൂ. ബാക്കിയെല്ലാം അലിയാറാണ് മുടക്കിയത്. വായ്പ അടക്കുന്നതും അദ്ദേഹമാണ്. സംഭവത്തിന് ശേഷം താന്‍ അലിയാറിനെ ബന്ധപ്പെട്ടിരുന്നു. വാടക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞില്ല' - കൃപേഷ് പറഞ്ഞു.
അതേ സമയം താന്‍ കാര്‍ രമേശ് എന്നയാള്‍ക്ക് ഇന്നലെ രാവിലെ വാടകയ്ക്ക് കൊടുത്തെന്ന് അലിയാര് പ്രതികരിച്ചു. ബിജെപി പ്രവര്‍ത്തകനും സുബൈറിന്റെ നാട്ടുകാരനുമാണ് അലിയാര് പറയുന്ന രമേശ്. വിഷുവിന് അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞാണ് കാറ് വാടകയ്ക്കെടുത്തത്. സംഭവത്തിന് ശേഷം രമേശുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അലിയാര് പറഞ്ഞു.
Content Highlights: sdpi worker hacked to deathI In palakkad-killers hired a car to escape
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..