സുബൈർ, സഞ്ജിത്ത് | Photo: മാതൃഭൂമി
പാലക്കാട്: കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ. പ്രവര്ത്തകന് സുബൈറിനെ കൊലപ്പെടുത്തിയത് 2021 നവംബര്‍ 15-ന് കൊല്ലപ്പെട്ട ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തിന് കണക്ക് തീര്‍ത്തതാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സുബൈര്‍ വധക്കേസിലെ കേസന്വേഷണം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മറ്റൊരു എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലേക്കാണ്. സക്കീര്‍ കേസില്‍ ജയിലിലായിരുന്ന പ്രതികള്‍ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.
രണ്ട് കൊലപാതകങ്ങളിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം രണ്ട് വര്‍ഷം മുന്‍പാണ്. ആര്.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്റെ ബൈക്കുമായി ഇടിക്കുകയും ഇത് സംബന്ധിച്ച് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സഞ്ജിത്ത് നടത്തിയിരുന്ന ചായക്കട ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സക്കീര്‍ ഹുസൈനുമായി തര്‍ക്കം ഉണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് രണ്ട് വര്‍ഷം മുന്‍പ് ഇരട്ടക്കുളം എന്ന സ്ഥലത്ത് വെച്ച് സക്കീര്‍ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഈ കേസില്‍ സുദര്ശന്, ശ്രീജിത്ത്, ഷൈജു എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികള്‍ ജയിലിലായി. സക്കീര്‍ ഹുസൈനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലെ പകയായിരുന്നു 2021 നവംബര്‍ 15-ന് വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം ഭാര്യയുടെ മുന്നിൽവെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തിയ ക്രൂരസംഭവം.
ഈ കേസില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടും പ്രതികളെ പോലീസ് പിടികൂടാന്‍ വൈകുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടായിരുന്നു. സഞ്ജിത്തിനെ കൊന്ന പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ടായിരുന്നു. പ്രതികളെ പിടികൂടാന്‍ വൈകിയത് സഞ്ജത്തിന്റെ കൊലപാതകത്തിന് പകരം വീട്ടാന്‍ കാരണമായി എന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാനമായ ആരോപണങ്ങളില്‍ ഒന്ന്.
സഞ്ജിത്ത് കൊല്ലപ്പെട്ട് അഞ്ച് മാസം തികയുന്നതിന്റെ അതേ ദിവസമാണ് സുബൈര്‍ കൊല്ലപ്പെട്ടത്. ഭാര്യയുടെ മുന്നില്‍വെച്ച് വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു സഞ്ജിത്തിനെ. പിതാവിനൊപ്പം ജുമുഅ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അതേ രീതിയില്‍ വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം കൈകാലുകളിലും തലയിലും വെട്ടിയാണ് സുബൈറിനേയും കൊലപ്പെടുത്തിയത്. സുബൈര്‍ വധക്കേസിലെ പ്രതികള്‍ക്കായുള്ള അന്വേഷണം സക്കീറിനെ വെട്ടിയ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതും.
ഒരു മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ പ്രതികളെ തേടിയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. സുബൈറിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഇടിച്ച് വീഴ്ത്താന്‍ ഉപയോഗിച്ചത് സഞ്ജിത്തിന്റെ പേരിലുള്ള കാറാണ്. ഇത് പ്രതികള്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന് അറിയില്ലെന്നാണ് സഞ്ജിത്തിന്റെ കുടുംബം പറയുന്നത്. സഞ്ജിത്ത് കൊല്ലപ്പെടും മുന്‍പ് തന്നെ കാര്‍ വര്‍ക്ക്ഷോപ്പിലായിരുന്നുവെന്നും പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്നുമാണ് ഭാര്യ അര്‍ഷികയും അച്ഛന് അറുമുഖനും പറയുന്നത്.
Content Highlights: sanjith and subair murder cases resulted as a series of problems between bjp and sdpi says reports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..