ശ്രീനിവാസൻ/ അക്രമി സംഘം എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
പാലക്കാട്: മേലാമുറിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താനായി കൊലയാളി സംഘം എത്തുന്നതിതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ശ്രീനിവാസന്റെ എസ്.കെ.എസ്. ഓട്ടോസ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ എതിര്‍വശത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുകളിലുള്ള സിസിടിവിയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മേലാമുറി ഭാഗത്തുനിന്നാണ് മൂന്ന് വാഹനങ്ങള്‍ എത്തുന്നത്. രണ്ട് ബൈക്കിലും ഒരു സ്‌ക്കൂട്ടറിലുമാണ് ആറംഗ സംഘം എത്തിയത്. മൂന്ന്പേര്‍ കടക്കുള്ളിലേക്ക് ഒടിക്കയറി കൃത്യം നടപ്പാക്കിയ ശേഷം വാഹനങ്ങളില്‍ രക്ഷപെടുകയായിരുന്നു. ഇവര്‍ കടക്കുള്ളിലേക്ക് ഓടിക്കയറുന്നതും സെക്കന്റുകള്‍ക്കുള്ളില്‍ തിരിച്ചിറങ്ങുന്നതും കാണാം. ആളുകള്‍ ഓടിക്കൂടുമ്പോള്‍ തന്നെ ഇവര്‍ വന്ന വണ്ടികളില്‍ രക്ഷപെടുകയും ചെയ്തു.
കഴിഞ്ഞദിവസം എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് പാലക്കാട് നഗരത്തോട് ചേര്‍ന്ന മേലാമുറിയില്‍ രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ആര്‍.എസ്.എസ്. നേതാവും മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ശ്രീനിവാസനെയാണ് ഒരു സംഘം അതിദാരുണമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. മേലാമുറിയില്‍ ശ്രീനിവാസന്‍ നടത്തിയുരുന്ന എസ്.കെ.എസ്. ഓട്ടോസ് എന്ന ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍വെച്ചാണ് കൊലപാതകം നടന്നത്.
ഉച്ചയ്ക്ക് ഒരുമണിയോടെ മൂന്ന് സ്‌കൂട്ടറുകളില്‍ എത്തിയ അഞ്ചംഗസംഘമാണ് ശ്രീനിവാസനെ ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. എല്ലാവരുടെയും കൈകളില്‍ വാളുകളുണ്ടായിരുന്നു. കടയില്‍ കയറിയ സംഘം ശ്രീനിവാസനെ തുരുതുരാ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമികള്‍ ആദ്യം കാലിലാണ് വെട്ടിയത്. പിന്നാലെ വയറിലും മറ്റുഭാഗങ്ങളിലും തുരുതുരാ വെട്ടി. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
Content Highlights: RSS leader hacked to death in Palakkad, CCTV footage OUT
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..