റിഫ മെഹ്നു, മെഹ്‌നാസ് | Photo: https://www.instagram.com/rifa_mehnu_919/
കാക്കൂർ: യുട്യൂബറും വ്ലോഗറുമായ കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ മെഹ്നു (22)വിന്റെ മരണത്തിൽ കാസർകോട് സ്വദേശിയും യൂട്യൂബറുമായ ഭർത്താവ് മെഹ്‌നാസിനെതിരേ പോലീസ് കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കാക്കൂർ പോലീസ് കേസെടുത്തത്. പത്തുവർഷംവരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരേ ചുമത്തിയത്. താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിനാണ് അന്വേഷണച്ചുമതല.
മാർച്ച് ഒന്നിനാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. ഭർത്താവ് മെഹ്നാസിനൊപ്പമായിരുന്നു താമസം. ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരിൽനിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.
മരണത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂർ പാവണ്ടൂർ ഈന്താട് അമ്പലപ്പറമ്പിൽ റാഷിദ് റൂറൽ എസ്.പി. എ. ശ്രീനിവാസന് പരാതി നൽകിയിരുന്നു. മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറഞ്ഞിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റർചെയ്തത്. ആളുകളിൽ നിന്നും മൊഴിയെടുപ്പ് നടത്തിയിട്ടുണ്ട്. വിദേശത്തുവെച്ച് നടന്ന സംഭവമായതിനാൽ വിശദമായ അന്വേഷണനടപടികൾ പൂർത്തീകരിക്കാനുണ്ടെന്നും ഡിവൈ.എസ്.പി. ടി.കെ. അഷ്റഫ് പറഞ്ഞു.
മൂന്നുവർഷംമുമ്പ് ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടർന്ന് ഭർത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതിൽ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവിൽ നാട്ടിലാണുള്ളത്.
Content Highlights: Rifa Mehnu's husband booked for abetment of suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..