പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: അശ്ലീലസംഭാഷണത്തിന് യുവതിയുടെ നമ്പര്‍ പ്രചരിപ്പിച്ച റെയില്‍വേ ജീവനക്കാരനെ തിങ്കളാഴ്ച പോലീസ് പിടികൂടി. കരാവല്‍ നഗറില്‍ താമസിക്കുന്ന ഗോരഖ്പുര്‍ സ്വദേശി അമിത് യാദവാണ് പിടിയിലായത്.
യുവതിയുടെ ബന്ധുവായ പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന് അവര്‍ അമിത്തിനെ ശകാരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അമിത് കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ഒട്ടേറെ നമ്പറുകളില്‍നിന്ന് ലൈംഗികചുവയുള്ള സന്ദേശങ്ങളും കോളുകളും ലഭിച്ചതിനെത്തുടര്‍ന്ന് മേയ് 10-ന് യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കോള്‍ റെക്കോഡുകളും ഇലക്ട്രോണിക് വിവരങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമിത് വാട്സാപ്പിലൂടെ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതെന്ന് ഡി.സി.പി. സമീര്‍ ശര്‍മ അറിയിച്ചു.
കരാവല്‍ നഗറില്‍നിന്നാണ് അമിത്തിനെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. റെയില്‍വേയില്‍ കാറ്ററിങ് ജീവക്കാരനായ അമിത് 2020 ജനുവരിയില്‍ തീവണ്ടിയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി നമ്പര്‍ കൈമാറി. ശേഷം ഇവര്‍ തുടര്‍ച്ചയായി ബന്ധപ്പെടുമായിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ കല്യാണമടുത്തപ്പോള്‍ വീട്ടുകാര്‍ അമിത്തിനെ വിളിച്ച് രോഷം പ്രകടിപ്പിച്ചു.
ഇതിന് പ്രതികാരമായി പെണ്‍കുട്ടിയുടെ ബന്ധുവായ യുവതിയെ അപകീര്‍ത്തിപ്പെടുത്താന്‍ അമിത് തീരുമാനിച്ചു. യൂട്യൂബിലൂടെ ഇയാള്‍ വെര്‍ച്വല്‍ നമ്പറിലൂടെ വാട്സാപ്പ് അക്കൗണ്ട് തുടങ്ങാന്‍ പഠിച്ചു. അതിലൂടെ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കുകയും അശ്ലീലദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. കുറ്റകൃത്യം ചെയ്യാന്‍ അമിത് ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണും സിംകാര്‍ഡും പോലീസ് കണ്ടെത്തി.
Content Highlights: railway employee arrested for spreading woman's number


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..