പുലിയന്നൂർ ജാനകി വധക്കേസിലെ പ്രതികളായ വിശാഖ്, അരുൺകുമാർ എന്നിവരെ കോടതിയിൽ ഹാജരാക്കാനായി എത്തിച്ചപ്പോൾ
കാസര്‍കോട്: പ്രായമായ മാതാപിതാക്കളെ അക്രമിച്ച് കൊള്ള നടത്തിയവര്‍ക്കുള്ള ശിക്ഷ കേള്‍ക്കാന്‍ നാലരവര്‍ഷത്തെ കാത്തിരിപ്പിനുശേഷം മകന് ഡോ. മനോജ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ കോടതിയിലെത്തി. പ്രഥമാധ്യാപികായായിരുന്ന പുലിയന്നൂര്‍ ജാനകിയുടെ മകനും കുടുംബാംഗങ്ങളുമാണ് കേസിന്റെ വിധി കേള്‍ക്കാന്‍ കാസര്‍കോട് കോടതിയിലെത്തിയത്. കൊള്ളസംഘത്തിന്റെ അക്രമത്തില്‍ അമ്മയ്ക്ക് ജീവന് നഷ്ടപ്പെടുകയും അച്ഛന് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെയും വേദനിക്കുന്ന ഓര്‍മകളുമായാണ് കുടുംബം കോടതിയിലെത്തിയത്. കോടതി വിധിയില്‍ സന്തോഷമുണ്ടെങ്കിലും കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിരുന്ന ഒരു പ്രതിയെ വെറുതേ വിട്ടതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
കിംവദന്തികള്‍ പൊളിച്ച് മുന്നേറ്റം
ഏറെ കിംവദന്തികളും നുണപ്രചാരണങ്ങളെയും പൊളിച്ചാണ് കേസില്‍ പോലീസ് പ്രതികളെ കണ്ടെത്തിയത്. സംഭവം നടന്ന് ഒരുമാസത്തോളം പ്രതികളെക്കുറിച്ചുള്ള പല ഊഹാപോഹങ്ങള്‍ക്കുമിടയില്‍ വീട്ടുകാരെയും ബന്ധുക്കളെയും വരെ പ്രതിക്കൂട്ടിലാക്കുന്ന കഥകളും പ്രചരിച്ചിരുന്നു. സ്വത്തിനുവേണ്ടി ഈ വയോധികരെ കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള കെട്ടുകഥകളായിരുന്നു നാട്ടില്‍ പ്രചരിച്ചത്. വീട്ടുകാരെ ഏറെ വേദനിപ്പിച്ച ഈ അസത്യ പ്രചാരണത്തിനിടയിലാണ് പഴുതടച്ചുള്ള അന്വേഷണത്തിനൊടുവില്‍ യഥാര്‍ഥ കുറ്റവാളികളെ പോലീസ് പിടിച്ചത്.
വീട്ടുകാരെ സംശയിച്ചവര്‍ക്കുള്ള മറുപടിയായി ഇത് മാറിയെങ്കിലും നുണകളില്‍ ആനന്ദം കണ്ടെത്തുന്ന ചിലര്‍ വിടാതെ വീട്ടുകാരെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ 2018 ഫെബ്രുവരിയില്‍ കള്ളക്കഥകളെയെല്ലാം അസ്ഥാനത്താക്കിയാണ് ജാനകി ടീച്ചറുടെ പഴയ വിദ്യാര്‍ഥികളും നാട്ടുകാരുമായ മൂന്നംഗസംഘത്തെ പോലീസ് പിടിച്ചത്. തുടര്‍ന്നുനടന്ന വാദത്തിനും വിസ്താരത്തിനും ശേഷം 2019 ഡിസംബറോടെ കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും ജഡ്ജിമാരുടെ സ്ഥലംമാറ്റവും കോവിഡും കാരണം വിധി പറയുന്നത് വൈകി.
കേസ് പരിഗണിച്ചത് ആറ് ജഡ്ജിമാര്‍
ആറ് ജഡ്ജിമാരാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്ന ഈ കേസ് പരിഗണിച്ചിരുന്നത്. അജിത്കുമാര്‍, പഞ്ചാപകേശന്‍, അഹമ്മദ് കോയ, വിന്‍സെന്റ്, ബാലകൃഷ്ണന് എന്നിവര്‍ക്കുശേഷമാണ് നിലവില്‍ വിധി പറഞ്ഞ ജഡ്ജിയായ സി. കൃഷ്ണകുമാര്‍ ഈ കേസ് പരിഗണിച്ചത്. പ്രതികള്‍ വിറ്റ മുഴുവന്‍ സ്വര്‍ണവും പയ്യന്നൂര്‍, കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലെ ജൂവലറികളില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി വിശാഖിന്റെ വീട്ടില്‍നിന്ന് 60,000 രൂപയും കണ്ടെത്തി. കേസിന്റെ വിചാരണവേളയില്‍ 212 രേഖകളും 54 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് ഹാജരാക്കി. വിചാരണഘട്ടത്തില്‍ ഒരിക്കല്‍പോലും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..