റാണാസ് റിസോർട്ട്, പ്രവീൺ റാണ
തൃശ്ശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണയുടെ പേരില്‍ റിസോര്‍ട്ടും. വലിയ പണക്കാരനാണെന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ വേണ്ടിയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ പ്രവീണ്‍ റാണ നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ആറരക്കോടി രൂപയ്ക്ക് വാങ്ങിയതാണ് ഈ റിസോര്‍ട്ട് എന്ന് പ്രവീണ്‍ പ്രചരിപ്പിച്ചിരുന്നത്.
അതേസമയം, അരിമ്പൂര്‍ സ്വദേശികളായ നാലുപേരുടെതാണ് ഈ റിസോര്‍ട്ട്. അവരുടെ പക്കല്‍നിന്ന് പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപയ്ക്കാണ് ഈ റിസോര്‍ട്ട് റാണ വാടകയ്ക്കെടുത്തിരുന്നത്. ഈ പണം കൃത്യമായി ഉടമകള്‍ക്ക് നല്‍കിയിരുന്നില്ല. കുടിശ്ശിക കൂടിയതോടെ ഉടമകള്‍ റാണയെ ഇവിടെനിന്ന് പുറത്താക്കി.
ഒരു വര്‍ഷം മുന്‍പ് ആറരക്കോടി രൂപയ്ക്ക് ഈ റിസോര്‍ട്ട് വാങ്ങി എന്നാണ് റാണ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. സൂര്യ എന്നായിരുന്നു റിസോര്‍ട്ടിന്റെ ആദ്യത്തെ പേര്. തുടര്‍ന്ന് റാണാസ് റിസോര്‍ട്ട് എന്ന് പേരുനല്കി. വിശ്വസിപ്പിക്കാനായി ആഡംബര വിവാഹമടക്കം ഇവിടെനിന്ന് നടത്തി. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തത്.
പൊലീസ് ഒരു ലിഫ്റ്റിലൂടെ കയറി, പ്രതി മറ്റൊരു ലിഫ്റ്റിലൂടെ ഇറങ്ങി
പ്രവീണ്‍ റാണ കൊച്ചിയില്‍നിന്ന് രക്ഷപ്പെട്ടത് തൃശ്ശൂര്‍ പോലീസിനെ വെട്ടിച്ച്. തൃശ്ശൂരില്‍നിന്നുള്ള പോലീസ് സംഘം, എറണാകുളത്ത് ഇയാള്‍ താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്ളാറ്റിലെത്തിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവീണ്‍ റാണയെ തേടി കൊച്ചിയിലുണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസിനെ അറിയിക്കാതെയായിരുന്നു അവരുടെ പരിശോധന.
പോലീസ് സംഘം പ്രവീണിന്റെ ഫ്ലാറ്റിലേക്ക് ലിഫ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ ഇയാള്‍ പുറത്തു കടക്കുകയായിരുന്നു. രക്ഷപ്പെട്ട റാണ കാറില്‍ ചാലക്കുടി ഭാഗത്തേക്ക് പോയതായാണ് വിവരം. ഫ്ളാറ്റില്‍നിന്ന് ഇയാള്‍ പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, ചാലക്കുടിയില്‍ ഈ വാഹനം പോലീസ് തടഞ്ഞപ്പോള്‍ പ്രവീണ്‍ ഇല്ലായിരുന്നു. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ഇയാള്‍ ഇറങ്ങിയതായാണ് സംശയം.
പ്രവീണിന് കൊച്ചിയില്‍ വന്‍ സാമ്പത്തിക ഇടപാടുകളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ വിവാദമായ ഒരു ബാര്‍ ഹോട്ടലില്‍ അടക്കം ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നാണ് സൂചന. പുണെയില്‍ ഡാന്‍സ് ബാറുമുണ്ട്. കൊച്ചിയിലടക്കം പോലീസ് ഉദ്യോഗസ്ഥരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി പറയുന്നു. ഡ്യൂപ്ലക്സ് ഫ്ലാറ്റുകളടക്കം സ്വന്തമായുണ്ട്. ഇതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫ്ളാറ്റ് പരിസരത്ത് കിടന്നിരുന്ന റാണയുടെ രണ്ട് കാറുകളടക്കം നാല് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
പ്രവീണ്‍ 'സേഫ് ആന്‍ഡ് സ്ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍.
Content Highlights: praveen rana, ranas resort, safe and strong company
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..