പൂവരണി ജോയിയെ പിന്നിലിരുത്തി മറ്റൊരു പ്രതിയായ രമേശ് ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം(ഇടത്ത്) അറസ്റ്റിലായ പൂവരണി ജോലി, സെബാസ്റ്റിയൻ, രമേശ്, വിഷ്ണു, ഗിരീഷ് എന്നിവർ.
ഹരിപ്പാട്: ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായവര്‍ ഏവൂര്‍ കണ്ണമ്പള്ളില്‍ ദേവീക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച സ്വര്‍ണവള ആലപ്പുഴയില്‍ വിറ്റതായി അന്വേഷണസംഘം കണ്ടെത്തി. മേയ് രണ്ടിനു പുലര്‍ച്ചേ മോഷണസംഘത്തിലെ മുഖ്യപ്രതിയായ കോട്ടയം പൂവരണി സ്വദേശി ജോയിയും കൂട്ടുപ്രതി അടിമാലി സ്വദേശി രമേശും ചേര്‍ന്നാണ് ഇവിടെ മോഷണം നടത്തിയത്.
അന്നുരാവിലെ തന്നെ ഒരുപവന്‍ വരുന്ന വള ആലപ്പുഴയിലെ ഒരു സ്വര്‍ണക്കടയിലാണ് ഇവര്‍ വിറ്റത്. മീന്‍വില്‍ക്കുന്ന തകരായ ബൈക്കു നന്നാക്കാനാണെന്നും പറഞ്ഞാണു വളയുമായി കടയിലെത്തിയത്. 36,000 രൂപയാണ് വില കിട്ടിയത്. പൂവരണി ജോയിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടി മുതല്‍ വിറ്റ കടയെപ്പറ്റി വിവരം ലഭിക്കുന്നത്. പ്രതിയുമായെത്തിയാണ് സ്വര്‍ണം വീണ്ടെടുത്തത്. ഇത് മോഷണക്കേസിലെ നിര്‍ണായക തെളിവാണെന്ന് പോലീസ് സംഘം പറയുന്നു.
അറസ്റ്റിലായ അഞ്ചംഗസംഘം രണ്ടരവര്‍ഷമായി ക്ഷേത്രക്കവര്‍ച്ച നടത്തുന്നുണ്ടെങ്കിലും പിടിക്കപ്പെട്ടിട്ടില്ല. ക്ഷേത്രങ്ങളില്‍നിന്നു മോഷ്ടിക്കുന്ന സ്വര്‍ണം കേസിലെ അഞ്ചാംപ്രതി പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി ഗിരീഷ് (51) ഉരുക്കിയാണ് വിറ്റിരുന്നത്. ഇതിനാല്‍ ക്ഷേത്രങ്ങളില്‍നിന്നുള്ള സ്വര്‍ണമാണെന്നു വാങ്ങുന്നവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ആദ്യമായാണ് ഇവര്‍ സ്വര്‍ണം നേരിട്ടുകടയില്‍ വില്‍ക്കുന്നതെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. കവര്‍ച്ചചെയ്ത ഉരുപ്പടി അതേ രീതിയില്‍ വിറ്റതു കണ്ടെത്താന്‍ കഴിഞ്ഞത് പ്രതികള്‍ക്കെതിരെയുള്ള ശക്തമായ തെളിവാണ്.
വാടയ്ക്കലില്‍ വാടകവീടുണ്ട്; പക്ഷേ, ഉറക്കം മെഡിക്കല്‍ കോളേജില്‍
കേസിലെ ഒന്നാംപ്രതിയായ പൂവരണി ജോയി ആലപ്പുഴ വാടയ്ക്കലില്‍ വാടകവീട് എടുത്തിട്ടുണ്ടെങ്കിലും അവിടെ അപൂര്‍വമായേ താമസിക്കാറുണ്ടായിരുന്നുള്ളു. പകല്‍സമയത്തും മോഷണത്തിനിറങ്ങാത്തപ്പോഴും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് താവളമടിച്ചിരുന്നത്. ആശുപത്രി വാര്‍ഡുകളുടെ പുറത്തും വരാന്തയിലും മറ്റുമായി കിടന്നുറങ്ങും.
Also Read
കായംകുളം മേഖലയിലെ ക്ഷേത്രക്കവര്‍ച്ചകളിലെ പ്രധാനപ്രതി ഇയാളാണെന്നു തിരിച്ചറിഞ്ഞ അന്വേഷണസംഘം ആലപ്പുഴയില്‍ പല സ്ഥലങ്ങളിലും ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ അമ്പലപ്പുഴയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ തെളിഞ്ഞിരുന്നു.
പിന്‍ഭാഗത്തെ സീറ്റ് ഇളക്കിമാറ്റി മീന്‍പെട്ടി വെക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്ന ബൈക്കായിരുന്നു. ഈ ബൈക്ക് തിരഞ്ഞുള്ള അന്വേഷണം വണ്ടാനം മെഡിക്കല്‍ കോളേജ് പരിസരത്താണ് പോലീസിനെ എത്തിച്ചത്. ആശുപത്രിക്കു പുറത്ത് ബൈക്കിരിക്കുന്നതു കണ്ട് മണിക്കൂറുകളോളം അന്വേഷണ ഉദ്യോഗസ്ഥര്‍ കാവല്‍ നിന്നെങ്കിലും ബൈക്കെടുക്കാന്‍ ആരും വന്നില്ല. തുടര്‍ന്ന് ആശുപത്രിക്കുള്ളില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മോഷണം കഴിഞ്ഞിറങ്ങുമ്പോള്‍ ബൈക്കു കേടായി
ഏവൂര്‍ കണ്ണമ്പള്ളില്‍ ദേവീക്ഷേത്രത്തിലെ മോഷണം കഴിഞ്ഞു പോകുന്നതിനിടെ സമീപത്തെ റോഡില്‍ വെച്ച് തങ്ങളുടെ ബൈക്ക് കേടായിരുന്നെന്ന് പ്രതികള്‍ പോലീസിനു മൊഴി നല്‍കി. ഈ സമയം രണ്ടുബൈക്കിലായി നാലുപേര്‍ അതുവഴി വന്നു. അവര്‍ തങ്ങളെ പിടികൂടുമെന്നു ഭയപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ലെന്നായിരുന്നു ഒന്നാംപ്രതി പൂവരണി ജോയി പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. ക്ഷേത്രക്കവര്‍ച്ച സംഘത്തെ നേരില്‍ കണ്ടവരെ പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
കേസില്‍ ഇവരുടെ മൊഴിയും നിര്‍ണായകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കോട്ടയം പൂവരണി കൊട്ടയ്ക്കാട്ട് ജോയ് (54), കലവൂര്‍ പള്ളിപ്പറമ്പില്‍ സെബാസ്റ്റ്യന്‍ (32), അടിമാലി മാന്നാംക്കണ്ടം മംഗലത്ത് രമേശ് (27)അടിമാലി മാന്നാംക്കണ്ടം നന്ദനം വിഷ്ണു (30), പത്തനംതിട്ട ഓമല്ലൂര്‍ വാഴമുട്ടം നെല്ലിക്കുന്നേല്‍ ഗിരീഷ് (51) എന്നിവരാണു ജില്ലയിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായിട്ടുള്ളത്. കായംകുളം ഡിവൈ.എസ്.പി. അലക്‌സ് ബേബിയുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടിച്ചത്.
Content Highlights: Poovarani joy and others arrested in temple theft case at Alappuzha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..