കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തിയ സ്ഥലം ഡെപ്യൂട്ടി കമ്മിഷണർ ചന്ദീഷ് പരിശോധിക്കുന്നു(ഇടത്ത്) സഞ്ജയ് രാജ ആശുപത്രിയിൽ(വലത്ത്)
കോയമ്പത്തൂര്‍: കൊലക്കേസില്‍ കുറ്റവാളിയായ പ്രതി തെളിവെടുപ്പിനിടെ പോലീസിന് നേരെ വെടിയുതിര്‍ത്തു. സഞ്ജയ് രാജയാണ് പോലീസ് സംഘത്തിനുനേരെ വെടിവെച്ചത്. ആക്രമണത്തില്‍നിന്ന് രക്ഷനേടാനായി പോലീസുകാരന്‍ പ്രതിയെ വെടിവെച്ചുവീഴ്ത്തി.
മധുര ആരപ്പാളയംസ്വദേശി സത്യപാണ്ടിയെ ഫെബ്രുവരി 12-ന് വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സഞ്ജയ് രാജ. ശരവണംപട്ടി കരട്ട്മേട് മുരുകന്‍ കോവിലിനുസമീപം ചൊവ്വാഴ്ചരാവിലെ ആറരയോടെയാണ് സംഭവം. ചെന്നൈ കോടതിയില്‍ കീഴടങ്ങിയ സഞ്ജയ് രാജയെ ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച കസ്റ്റഡിതീരുന്ന ദിവസമായിരുന്നു. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ചൈനീസ് നിര്‍മിത തോക്ക് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് മറ്റൊരു നാടന്‍തോക്കും കൈവശമുണ്ടെന്ന് സഞ്ജയ് രാജ പറഞ്ഞതനുസരിച്ച് ശരവണംപട്ടിയില്‍നിന്നും അതെടുക്കാനാണ് സഞ്ജയുമായി പോലീസ് സംഘമെത്തിയത്.
റേസ് കോഴ്സ് ഇന്‍സ്പെക്ടര്‍ കൃഷ്ണലീല, എസ്.ഐ.മാരായ ചന്ദ്രശേഖര്‍, സത്യമൂര്‍ത്തി, ആനന്ദ് കുമാര്‍ എന്നിവരാണ് സഞ്ജയുമായി പോയത്. നാടന്‍ തോക്ക് പുറത്തെടുത്തയുടന്‍ ഇയാള്‍ ഇന്‍സ്പെക്ടര്‍ക്കുനേരെ നിറയൊഴിക്കയായിരുന്നു. മരത്തിനുപിന്നിലേക്ക് മറഞ്ഞിരുന്ന് പോലീസുകാര്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വീണ്ടും വെടിവെച്ചതിനെത്തുടര്‍ന്ന് എസ്.ഐ. ചന്ദ്രശേഖര്‍ പ്രതിയുടെ ഇടതുകാലില്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന്, പ്രതിയെ ഉടന്‍തന്നെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംഭവസ്ഥലം സന്ദര്‍ശിച്ച സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ചന്ദീഷ് വെടിവെപ്പ് നടന്ന സ്ഥലത്തില്‍ തെളിവെടുപ്പ് നടത്തി. ബിഹാര്‍, ഒഡിഷ ഭാഗങ്ങളില്‍നിന്നാണ് തോക്ക് എത്തിച്ചതെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ഇയാള്‍ക്കെതിരേ നിരവധികേസുകള്‍ ഉണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു.
Content Highlights: police shots murder case accused in tamilnadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..