എം.പി. മോഹനചന്ദ്രൻ | ഫയൽചിത്രം | മാതൃഭൂമി
കാളികാവ്: ആലുവ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടായ എം.പി. മോഹനചന്ദ്രന് ബുധനാഴ്ച സര്‍വീസില്‍നിന്ന് വിരമിക്കും. ചേലേമ്പ്ര ബാങ്ക് കവര്‍ച്ചക്കേസില്‍ തുമ്പുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം നിലമ്പൂര്‍ സ്വദേശിയാണ്. നടന് ദിലീപ് പ്രതിയായ കേസ് അന്വേഷണച്ചുമതല വഹിച്ചുവരികയാണ് ഇപ്പോള്‍.
1990-ല്‍ കേന്ദ്ര റിസര്‍വ് പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ഔദ്യോഗിക രംഗത്തേക്ക് പ്രവേശിച്ചു. ദേശീയ സുരക്ഷാസേന (എന്‍.എസ്.ജി.) കമാന്‍ഡന്റായും സേവനം അനുഷ്ഠിച്ചു. 1995-ലാണ് സംസ്ഥാന പോലീസില്‍ സബ് ഇന്‍സ്പെക്ടറായത്. പെരിയ , തിരുനാവായ ബാങ്ക് കവര്‍ച്ചക്കേസുകള്‍, മാറാട് കലാപ കേസ്, ചാവക്കാട് വടക്കെക്കാട് ഷെമീര്‍ കൊലക്കേസ്, കുനിയില്‍ ഇരട്ടക്കൊല കേസ്, നിലമ്പൂര്‍ രാധ കൊലക്കേസ് തുടങ്ങിയ കേസുകളും അന്വേഷിച്ചു. 2009-ല്‍ നടത്തിയ പെരിയ പൊന്ന്യന്‍ കവര്‍ച്ചക്കേസ് അന്വേഷണത്തില്‍ തമിഴ്നാട് കുറുവ സംഘം നടത്തിയ 12 ബാങ്ക് കവര്‍ച്ചകള്‍ക്ക് തുമ്പുണ്ടാക്കി. 2013 മുതല്‍ നിലമ്പൂര്‍ കാടുകളില്‍ കയറി മാവോവാദികളെ തുരത്തുന്നതിലും പ്രധാന പങ്കുവഹിച്ചു.
രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, മികച്ച കുറ്റാന്വേഷണമികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
ഭാര്യ നിര്‍മല നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവ. എല്‍.പി. സ്കൂള്‍ അധ്യാപികയാണ്. മൂത്ത മകള്‍ അപര്‍ണ മോഹന്‍ എം.ബി.ബി.എസ്. പൂര്‍ത്തിയാക്കി. ഇളയ മകള്‍ നന്ദന മോഹന്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്.
Content Highlights: police officer mp mohanachandran retires from service
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..