ഹോട്ടൽ നമ്പർ 18 പോക്‌സോ കേസിലെ പ്രതികളായ സൈജു തങ്കച്ചൻ, അഞ്ജലി റീമാദേവ്, റോയി വയലാട്ട്
കൊച്ചി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തായ സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യമില്ല. എന്നാല്‍, കോഴിക്കോട് സ്വദേശിനിയായ ബിസിനസ് കണ്‍സള്‍ട്ടന്റ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും പേരില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു സ്ത്രീ എന്ന പരിഗണന നല്‍കിയാണ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം കോടതി വിശദമായി പരിശോധിച്ചിരുന്നു. മറ്റ് തെളിവുകളും വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.
നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്തായ സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികള്‍. 2021 ഒക്ടോബര്‍ 20-ന് അഞ്ജലിക്കൊപ്പം നമ്പര്‍ 18 ഹോട്ടലില്‍ എത്തിയ യുവതിയെയും മകളെയും റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. സൈജുവും അഞ്ജലിയും ഇതിന് കൂട്ടുനിന്നതായും ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായും പരാതിയിലുണ്ട്.
Content Highlights: POCSO case against 'No 18' hotel owner Roy J Vayalat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..