ജീവ മോഹൻ | Screengrab: Mathrubhumi News
കല്ലമ്പലം: മൊബൈല്‍ ഫോണിന് അടിമയാണെന്ന് കുറിപ്പെഴുതിവച്ചശേഷം വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. നാവായിക്കുളം വെട്ടിയറ ചിറവിള പുത്തന്‍ വീട്ടില്‍ പരേതനായ ജയമോഹന്റെയും ശ്രീജയുടെയും മകള്‍ ജീവാമോഹനെ (ഗൗരി-16) യാണ് ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്.
മടവൂര്‍ എന്‍.എസ്.എസ്. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മൊബൈല്‍ ഫോണിന് അടിമയായി, ഉറ്റ കൂട്ടുകാരില്ല, പഠനത്തില്‍ ശ്രദ്ധിക്കാനാകുന്നില്ല, ബി.ടി.എസ്. ഉള്‍പ്പെടെയുള്ള ബാന്‍ഡുകളുടെ പാട്ട് കേള്‍ക്കാനാണ് തോന്നുന്നത് തുടങ്ങിയ കാര്യങ്ങള്‍ ആറുപേജുകളിലായി എഴുതിവച്ചശേഷമാണ് ജീവ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആറ്റിങ്ങല്‍ സബ്രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ അമ്മ ശ്രീജ രാവിലെ ജോലിക്ക് പോയിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഇളയ സഹോദരി ജിതാമോഹന്‍ ട്യൂഷനും പോയി. ഈ സമയത്ത് പ്രായമായ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ജീവയ്ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നത്. ജിത ട്യൂഷന് കഴിഞ്ഞെത്തി ജീവയെ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടര്‍ന്ന് അയല്‍വാസികളെത്തി കതക് തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് ജീവയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
പഠനത്തില്‍ മിടുക്കിയായിരുന്ന ജീവയ്ക്ക് പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഉണ്ടായിരുന്നു. എന്നാല്‍ പ്ലസ് വണ്‍ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നാക്കം പോയി.
പൊതുപരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയില്ലെന്ന ഭീതി ജീവയെ ബാധിച്ചിരുന്നതായും കുറിപ്പില്‍ പറയുന്നു. താന്‍ മൊബൈല്‍ ഫോണിന് അടിമയായിയെന്നും അനുജത്തിക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും കുറിപ്പില്‍ പറയുന്നു. കൊറിയന്‍ യു ട്യൂബ് വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാരിയായിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ച പോലീസും പറയുന്നു.
സമൂഹ മാധ്യമങ്ങളിലുള്ള ഇടപെടലുകളോ മറ്റ് ബന്ധങ്ങളോ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജീവയുടെ അച്ഛന് അഞ്ചുകൊല്ലം മുമ്പ് ആത്മഹത്യചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..