കോടതിയിൽ കീഴടങ്ങിയ ഓംപ്രകാശിന്റെ കൂട്ടാളികൾ | Screengrab: Mathrubhumi News
തിരുവനന്തപുരം: പാറ്റൂര്‍ ആക്രമണക്കേസില്‍ പ്രതികളുടെ കീഴടങ്ങല്‍ പോലീസിന്റെ ഒത്താശയോടെയെന്ന് സംശയം. ഗുണ്ടാത്തലവന് ഓംപ്രകാശിന്റെ കൂട്ടാളികളായ നാലുപേരും കോടതിയില്‍ എത്തിയപ്പോള്‍ ഇവിടെ പോലീസിന്റെ സാന്നിധ്യമില്ലാതിരുന്നതാണ് ഈ സംശയത്തിന് കാരണം. മാത്രമല്ല, പ്രതികളിലൊരാള്‍ കോടതിയിലെത്തി ഇവിടെനിന്ന് ആശുപത്രിയില്‍ പോയശേഷമാണ് തിരികെ വന്ന് കീഴടങ്ങിയത്. ഇത്രയും സമയത്തിനിടെ ഇക്കാര്യങ്ങളൊന്നും പോലീസ് അറിഞ്ഞില്ലെന്നതും സംശയം ബലപ്പെടുത്തുന്നു.
ശനിയാഴ്ച രാവിലെയാണ് പാറ്റൂര്‍ ആക്രമണക്കേസിലെ പ്രതികളും ഓംപ്രകാശിന്റെ കൂട്ടാളികളുമായ ആരിഫ്, ആസിഫ്, ജോമോന്, രഞ്ജിത് എന്നിവര്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ക്കായി കേരളത്തിനകത്തും പുറത്തും പോലീസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു പ്രതികളുടെ കീഴടങ്ങല്‍. രഞ്ജിത് ഒഴികെയുള്ള മൂന്നുപേരാണ് ആദ്യം കോടതിയില്‍ കീഴടങ്ങിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രഞ്ജിത് കോടതിയിലെത്തിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ഫോര്‍ട്ട് ആശുപത്രിയിലേക്ക് പോയി. പിന്നീട് ആശുപത്രിയില്‍നിന്ന് തിരികെ എത്തിയാണ് കോടതിയില്‍ കീഴടങ്ങിയത്. നാലുപ്രതികളെയും കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
അതേസമയം, കുപ്രസിദ്ധ ഗുണ്ടാത്തലവന് ഓംപ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങാനെത്തുന്ന സമയത്ത് കോടതി വളപ്പിലും പുറത്തും ഗുണ്ടകളുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ പ്രതികള്‍ കീഴടങ്ങാന്‍ എത്തുമെന്ന സൂചനയുണ്ടായിട്ടും പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
ജനുവരി എട്ടിന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയായ നിഥിന് അടക്കമുള്ള നാലുപേരെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുണ്ടാത്തലവന് ഓംപ്രകാശും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും ഓംപ്രകാശ് അടക്കമുള്ളവര്‍ ഒളിവില്‍പോവുകയായിരുന്നു.
മൊബൈല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആരിഫും മറ്റുചിലരും ഊട്ടിയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒളിവില്‍ കഴിയവേ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുമായും സി.പി.ഐ നേതാവിന്റെ മകളുമായും ആരിഫ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വ്യക്തമായി. ഇതുസംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെയാണ് ആരിഫ് അടക്കമുള്ളവര്‍ കോടതിയില്‍ കീഴടങ്ങിയത്.
അതിനിടെ, ഗുണ്ടാത്തലവന് ഓംപ്രകാശ് ഡല്‍ഹി കേന്ദ്രീകരിച്ച് ഒളിവില്കഴിയുന്നതായാണ് പോലീസിന്റെ സംശയം. ഇയാളെ പിടികൂടാനായി ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്. കേസിലെ രണ്ട് പ്രതികളെ ബെംഗളൂരുവില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു.
ഓംപ്രകാശിന്റെ കൂട്ടാളികളായ ആരിഫിന്റെയും ആസിഫിന്റെയും വീട് ആക്രമിച്ചതിനെ തുടര്‍ന്നാണ് പാറ്റൂരിലെ ഏറ്റുമുട്ടലുണ്ടാകുന്നത്. വീടാക്രമണത്തിന് പ്രതികാരമായാണ് എതിര്‍സംഘത്തിലെ നിഥിന് അടക്കം നാലുപേരെ തിരിച്ച് ആക്രമിച്ചത്. നിഥിനുമായുള്ള സാമ്പത്തികതര്‍ക്കങ്ങളും ആക്രമണത്തിന് കാരണമായി.
Content Highlights: pattoor goonda attack case om prakash aides surrendered in court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..