ഷാരോണിന്റെ കുടുംബം പുറത്തുവിട്ട വീഡിയോയിലെ ദൃശ്യം(ഇടത്ത്) മരിച്ച ഷാരോൺ(വലത്ത്)
തിരുവനന്തപുരം: പാറശ്ശാല സമുദായപ്പയറ്റ് സ്വദേശി ഷാരോണിന്റെ മരണത്തില്‍ കൂടുതല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് കുടുംബം. പെണ്‍സുഹൃത്തും ഷാരോണും തമ്മില്‍ അവസാനദിവസങ്ങളില്‍ നടത്തിയ വാട്‌സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. കഷായം കുടിച്ച കാര്യം താന്‍ വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛര്‍ദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഷാരോണ്‍ പെണ്‍കുട്ടിയോട് വാട്‌സാപ്പില്‍ പറയുന്നുണ്ട്.
ഷാരോണിന്റെ ശബ്ദസന്ദേശം ഇങ്ങനെ:-
'എടീ ചേട്ടന്റെ അടുത്ത് കഷായം കുടിച്ചെന്ന് ഒന്നും പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ വീട്ടില്‍ പറഞ്ഞത് നമ്മള്‍ അന്ന് കുടിച്ചില്ലേ, ജ്യൂസ്, അതാണെന്നാണ്. എക്‌സിപിയറി ഡേറ്റ് കഴിഞ്ഞത്, കയ്പ്പുള്ളത്. അതുപോലത്തെ സാധനം കുടിച്ചെന്നാണ് ഞാന്‍ പറഞ്ഞത്. അത് കുടിച്ചത് തൊട്ട് ഛര്‍ദിലാണെന്നാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്'
പെണ്‍കുട്ടിയുടെ മറുപടി:-
'എനിക്കും ഈ ജ്യൂസില്‍ എന്തോ ഡൗട്ട് തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ, കുഴപ്പമൊന്നും ഇല്ലല്ലോ. ഇനി അത് റിയാക്ട് ആയതാണോ എന്തോ'
അതിനിടെ, പെണ്‍സുഹൃത്ത് ഷാരോണിന് നേരത്തെയും പലതവണ ജ്യൂസ് നല്‍കിയിട്ടുണ്ടെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചു. സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്ഥിരമായി പെണ്‍കുട്ടി ജ്യൂസ് കൊണ്ടുവന്നിരുന്നതായും ഇത് ഷാരോണിന് നല്‍കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഷാരോണിന്റെ കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
Also Read
പെണ്‍കുട്ടിയും ഷാരോണും ഒരുമിച്ചുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് പെണ്‍കുട്ടി ജ്യൂസ് കുപ്പികള്‍ കൊണ്ടുവന്നിരുന്നത്. പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പികളുണ്ടായിരുന്നു. ഈ സമയം ഷാരോണ്‍ എന്താണ് ചലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായെന്നും തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25-ന് മരണം സംഭവിക്കുകയുമായിരുന്നു.
പെണ്‍സുഹൃത്തും വീട്ടുകാരും ചേര്‍ന്ന് ആസൂത്രിതമായി പാനീയത്തില്‍ ആസിഡ് കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ പരാതി. അതേസമയം, സംഭവത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലാബ് റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ടെന്നും ഇതിനുശേഷമേ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂ എന്നുമാണ് പാറശ്ശാല പോലീസിന്റെ പ്രതികരണം. കേസില്‍ പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Content Highlights: parassala sharon death case his family reveals more whatsapp chats and video with his girl friend
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..