ഷാരോണിനെ സംസ്കാരം ചെയ്തതിനടുത്ത് പിതാവും ബന്ധുക്കളും, ഗ്രീഷ്മ
തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്‍റെ പിതാവ് വ്യക്തമാക്കി.
പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു.
കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. അവരെ അരമണിക്കൂർ ചോദ്യംചെയ്തപ്പോൾ അതാണ് മനസ്സിലായതെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പോലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാൽ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു.
ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവൾ പറഞ്ഞത്, എനിക്കത് സഹിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.
മകൻ അവളുടെ വീട്ടിൽ പോയി, വീടിന് അമ്പത് മീറ്റർ ദൂരത്തെത്തിയപ്പോൾ അവൾ വിളിച്ചു. വീട്ടില്‍ ആരുമില്ല ഇങ്ങോട്ട് വാ എന്നുപറഞ്ഞു. അപ്പോൾ ഗ്രീഷ്മയുടെ അച്ഛനും അമ്മയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി ഷാരോണിന്റെ സുഹൃത്ത് പറഞ്ഞുവെന്നും പെൺകുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് പ്ലാൻ ചെയ്ത് മകനെ കൊന്നതാണെന്നും അച്ഛൻ പറഞ്ഞു.
എപ്പോഴും ജ്യൂസും പിടിച്ചാണ് ഗ്രീഷ്മ മകനൊപ്പം നടക്കുന്നത്. ഇത് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. മജിസ്ട്രേറ്റ് വന്ന് മൊഴിയെടുത്തപ്പോൾ മാത്രമാണ് കഷായം കുടിച്ച കാര്യം അവൻ പറഞ്ഞത്. അവസാന നാളിൽ പോലും അവൻ അവൾക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അവൾ അങ്ങനെ ചെയ്യില്ലെന്നായിരുന്നു അവന്‍റെ വിശ്വാസം. രണ്ട് മാസത്തോളമെങ്കിലും പ്ലാൻ ചെയ്തിട്ടായിരിക്കണം അവർ മകനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിന് മുമ്പേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചു പോകുമെന്ന് പറഞ്ഞിരുന്നതായി ഷാരോണിന്‍റെ അമ്മ പറഞ്ഞു. അതുകൊണ്ട് ഡിസംബറോടെ വിവാഹം കഴിക്കാം എന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ അവളുടെ വിവാഹം വേറെ ആളുമായി നിശ്ചയിച്ചിരുന്നുവെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞു. മകൻ കുങ്കുമം ചാർത്തിക്കൊടുത്തിരുന്നു. എല്ലാ ദിവസവും കുങ്കുമം ഇട്ടുള്ള ചിത്രം വിശ്വസിപ്പിക്കാൻ വേണ്ടി വാട്സാപ്പിൽ അയച്ചുകൊടുക്കുമായിരുന്നുവെന്നും അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: parassala sharon murder - father's and mother's comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..