എസ്. ഇബ്രാഹിം,പോളണ്ടിൽ കൊല്ലപ്പെട്ട ഇബ്രാഹിമിന്റെ പിതാവ് ഷെറീഫും സഹോദരൻ ഫിറോസും ചേർന്ന് മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനം തയ്യാറാക്കുന്നു
പുതുശ്ശേരി: പാലക്കാട് പുതുശ്ശേരി സ്വദേശിയായ യുവ എന്‍ജിനിയര്‍ പോളണ്ടില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് നാടും വീടും. പുതുശ്ശേരി വൃന്ദാവന്‍നഗറില്‍ എസ്. ഇബ്രാഹിമാണ് (30) കഴിഞ്ഞദിവസം പോളണ്ടില്‍ താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
മകന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നിരിക്കുകയാണ് മാതാപിതാക്കളായ ഷെറീഫും റസിയാബാനുവും സഹോദരങ്ങളായ ഫിറോസും റിയാന പര്‍വീണും.
പത്തുമാസംമുന്‍പാണ് ഇബ്രാഹിം പോളണ്ടിലെ ഐ.എന്‍.ജി. ബാങ്കിലെ ഐ.ടി. വിഭാഗം ഉദ്യോഗസ്ഥനായി ചേര്‍ന്നത്. പാലക്കാട് മിഷന്‍ ഹൈസ്‌കൂളില്‍നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂര്‍ കലൈവാണി കോളേജില്‍നിന്ന് കംപ്യൂട്ടര്‍ എന്‍ജിനിയറിങ് കഴിഞ്ഞ് ചെന്നൈയിലും ബെംഗളൂരുവിലും ജോലിചെയ്തിരുന്നു.
സംഭവത്തില്‍ ദുരൂഹത
ഇബ്രാഹിം കൊല്ലപ്പെട്ടതെങ്ങനെയെന്നതിനെക്കുറിച്ച് കുടുംബത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കനത്തസുരക്ഷയുള്ള, നിറയെ വില്ലകളുള്ള സ്ഥലത്ത് ഒരു വില്ലയിലാണ് ഇബ്രാഹിം താമസിച്ചിരുന്നത്. ഇവിടെത്തന്നെയാണ് പോളണ്ട് സ്വദേശിയായ എമിലും താമസിച്ചിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് എമിലിനെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന വിവരം സുഹൃത്ത് മുഖേന ലഭിച്ചതായും ബന്ധുക്കള്‍ പറയുന്നു.
ആ വീട്ടില്‍ താമസിക്കുന്നതിന്റെ കാലാവധി ഡിസംബറില്‍ കഴിഞ്ഞിരുന്നെന്നും പുതിയ താമസസ്ഥലം അന്വേഷിക്കുകയാണെന്നും ഇബ്രാഹിം പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അടുത്തകാലത്തായി വീട്ടിലിരുന്നുതന്നെയാണ് ഇബ്രാഹിം ജോലിചെയ്തിരുന്നത്. ചൊവ്വാഴ്ച രാത്രി 9.20 വരെ ജോലിയിലുണ്ടായിരുന്നു. ഫോണും കംപ്യൂട്ടറും ഓണ്‍ലൈന്‍ ആയിരുന്നെങ്കിലും 9.30-നുശേഷം ബന്ധുക്കള്‍ വിളിച്ചപ്പോള്‍ മറുപടിയുണ്ടായില്ല.
ഒരേസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയായ അമലാണ് അവിടെ ഇബ്രാഹിമിന് സുഹൃത്തായി ഉണ്ടായിരുന്നത്. വിവരം ബന്ധുക്കള്‍ അമലിനെ അറിയിച്ചു. താന്‍ സ്ഥലത്തെത്തി നോക്കുമ്പോള്‍ വാതില്‍ പൂട്ടിയ നിലയിലാണെന്ന് അമല്‍ ബന്ധുക്കളെ അറിയിച്ചു. ഇബ്രാഹിം പുറത്തുപോയതായി എമില്‍ പറഞ്ഞുവെന്നും അമല്‍ അറിയിച്ചു. എന്നാല്‍, ഇബ്രാഹിമിന്റെ കംപ്യൂട്ടര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് ബന്ധുക്കള്‍ക്ക് സംശയമുണ്ടാക്കി.
ഇതോടെ, വിവരം പോളണ്ടിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരെ അറിയിച്ചു. അവരാണ് മരണവിവരം ബുധനാഴ്ച രാത്രിയോടെ ബന്ധുക്കളെ അറിയിക്കുന്നത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതായും എന്നാല്‍, സംഭവം എങ്ങനെയായിരുന്നെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞതായുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഇബ്രാഹിമിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇതിനുള്ള നടപടികള്‍ നീക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.പി.മാരായ വി.കെ. ശ്രീകണ്ഠന്‍, ശശി തരൂര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
Content Highlights: palakkad youth murderd in poland
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..