അജീഷ് കുമാർ, ശ്രീകുമാർ, ഷനൽ, ഗോകുൽ രാജ്(മുകളിൽ) എസ്. ശ്രീജിത്ത്, എസ്. ഷിഫാസ്, എസ്. വിജിത്ത്(താഴെ)
പാലക്കാട്: വാളയാര്‍-മണ്ണുത്തി കഞ്ചിക്കോട്ട് ദേശീയപാതയില്‍ ഫര്‍ണിച്ചര്‍ കയറ്റിവന്ന മിനിലോറി തടഞ്ഞശേഷം, യാത്രക്കാരെ മര്‍ദിച്ച് മിനിലോറിയുമായി കടന്ന കേസില്‍ കുഴല്‍പ്പണം തട്ടിയെടുക്കുന്ന ഏഴംഗസംഘം പിടിയില്‍. ആലപ്പുഴയില്‍ കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ടുകേസിലെ മുഖ്യപ്രതിയും കൂട്ടാളികളും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
കള്ളനോട്ടുകേസിലെ പ്രതി ജിഷാമോളിന്റെ കൂട്ടാളിയാണെന്ന് പോലീസ് സംശയിക്കുന്ന ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയായ അജീഷ് കുമാര്‍ (25), മറ്റു പ്രതികളായ അവലൂക്കുന്ന് സ്വദേശികളായ ശ്രീകുമാര്‍ (42), ഷനല്‍ (38), സൗത്ത് ആര്യാട് സ്വദേശി ഗോകുല്‍രാജ് (27), തൃശ്ശൂര്‍ സ്വദേശി എസ്. ശ്രീജിത്ത് (കണ്ണന്‍-36), ആലപ്പുഴ സ്വദേശി എസ്. ഷിഫാസ് (30), ചാരുംമൂട് സ്വദേശി എസ്. വിജിത്ത് (30) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ പലരും കവര്‍ച്ചക്കേസുകളില്‍ പ്രതികളാണെന്നും ഷിഫാസിന്റെ നിര്‍ദേശപ്രകാരമാണ് സംഘം ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും കള്ളനോട്ടുകേസിന്റെ അന്വേഷണത്തിനായി ആലപ്പുഴ പോലീസിന് കൈമാറുമെന്നും വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എ. അജീഷ് പറഞ്ഞു.
മാര്‍ച്ച് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ നാലരയോടെ ദേശീയപാത കഞ്ചിക്കോട് റെയില്‍വേസ്റ്റേഷന്‍ ജങ്ഷനില്‍വെച്ച് തൃശ്ശൂര്‍ വരാന്തരപ്പിള്ളി സ്വദേശികളായ ഹാഷിഫ് (34), നൗഷാദ് (46) എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ ബെംഗളൂരുവില്‍നിന്ന് കുന്നംകുളത്തേക്ക് ഫര്‍ണിച്ചര്‍ ലോഡുമായി പോവുകയായിരുന്നു.
കുഴല്‍പ്പണക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് കാറുകളിലായെത്തിയ സംഘം മുഖം മറച്ച് ഇവരെ തടഞ്ഞു. ആക്രമിച്ചശേഷം മിനിലോറിയുമായി കടന്നുകളയുകയായിരുന്നു.
Content Highlights: palakkad walayar mini lorry robbery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..