പോലീസ് പിടിയിലായ നൈജീരിയൻ സ്വദേശി ഇസിചിക്കു
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. നൈജീരിയൻ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയത്.
ഇയാൾ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് 81 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. 2021-ലാണ് കേസിനാസ്പദമായ സംഭവം. അന്ന മോർഗൻ എന്ന യു.കെ സ്വദേശിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിൽ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു.
പിന്നീട് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങൾക്ക് യു.കെയിൽ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22000 രൂപ അടക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചു നൽകിയതോടെ കെണിയിൽ വീണ വീട്ടമ്മ ഇയാൾ ആവശ്യപ്പെട്ട പണം കെെമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോൾ വരികയും ഇയാൾ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം കെെമാറുകയും ചെയ്തു.
എന്നാൽ പിന്നീട് വീട്ടമ്മ പണം അയക്കാതിരുന്നതോടുകൂടി ഇവരുടെ സമ്മാനങ്ങൾ വിദേശത്തു നിന്ന് വന്നതാണെന്നും കെെപ്പറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഇയാൾ വീണ്ടും വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും, കൈയിൽ ഉണ്ടായിരുന്ന സ്വർണ്ണം വിറ്റും ഇവർ വീണ്ടും പണം അയച്ചു നൽകി.
2022 ജൂലെെയിലാണ് വിഷയം ചൂണ്ടിക്കാട്ടി വീട്ടമ്മ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുന്നതും സെെബർ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തട്ടിപ്പ് നടത്തിയത് ഡൽഹിയിൽ നിന്നുമാണെന്ന് മനസ്സിലാകുന്നത്. കേസിൽ മറ്റ് പ്രതികൾ ഉണ്ടോയെന്നും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: Nigerian arrested for extorting Rs 81 lakh from housewife


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..