പ്രതീകാത്മക ചിത്രം | Photo: Mathrubhumi
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മാഞ്ചി(36)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച പുലർച്ചെ ഒരു മണിയോടെ കിഴിശ്ശേരി-തവനൂർ റോഡിൽ ഒന്നാംമൈലിലാണ് സംഭവം.
സംശയാസ്‌പദമായ സാഹചര്യത്തിൽ റോഡരികിലെ വീട്ടുപരിസരത്തുനിന്ന യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. മോഷ്‌ടിക്കാനെത്തിയതാണെന്നാരോപിച്ച ആൾക്കൂട്ടം ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തതായാണു നിലവിൽ ലഭ്യമാകുന്ന വിവരം.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുലർച്ചെ മൂന്നരയോടെ സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് റോഡരികിൽ ഗുരുതരമായ പരിക്കുകളോടെ കിടന്നിരുന്ന രാജേഷിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിനകത്തും പുറത്തുമേറ്റ പരിക്കുകളാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്‌ചയാണ് രാജേഷ് കിഴിശ്ശേരി ഒന്നാംമൈലിലെത്തി വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയത്. ഇവിടെയുള്ള കോഴിത്തീറ്റ ഫാമിൽ ജോലിക്കുവന്നതായിരുന്നു ഇദ്ദേഹം. ഈ ക്വാർട്ടേഴ്സിന്റെ നൂറുമീറ്റർ അകലെയുള്ള വീട്ടുപരിസരത്താണ് രാജേഷിനെ സംശയാസ്‌പദമായി കണ്ടത്.
എന്നാൽ ഇയാൾ ഒരു വീടിന്റെ സൺഷേഡിനു മുകളിൽനിന്നു വീഴുകയായിരുന്നെന്നും ശബ്ദംകേട്ട് പ്രദേശവാസികളെത്തി പിടികൂടുകയുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ഒന്‍പത് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
Content Highlights: native of Bihar died in a mob attack in Malappuram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..