അൽത്താഫ്, ശ്യാം, പ്രസാദ്
കൊട്ടിയം : ക്ഷേത്രവളപ്പില്‍ പരസ്യമദ്യപാനം നടത്തിയത് ചോദ്യംചെയ്ത പഞ്ചായത്തംഗത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. തട്ടാമല ശാര്‍ക്കരക്കുളം പുത്തന്‍വീട്ടില്‍ അല്‍ത്താഫ് (19), ഉമയനല്ലൂര്‍ വടക്കുംകര കിഴക്ക് ശ്യാംമന്ദിരത്തില്‍ ശ്യാം (24), പടനിലം വയലില്‍ പുത്തന്‍വീട്ടില്‍ പ്രസാദ് (22) എന്നിവരാണ് അറസ്റ്റിലായത്.
മയ്യനാട് ഗ്രാമപ്പഞ്ചായത്ത് പടനിലം വാര്‍ഡ് അംഗമായ രഞ്ജിത്തിനെയാണ് ഇവര്‍ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഒളിവിലാണ്. ഉമയനല്ലൂര്‍ ഏലായിലെ വള്ളിയമ്പലത്തിന്റെ വളപ്പില്‍ക്കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയത് വിലക്കിയതിനായിരുന്നു ആക്രമണം. ക്ഷേത്രപരിസരം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതോടെ പ്രകോപിതരായ ഇവര്‍ അംഗത്തെ തടഞ്ഞുെവച്ച് ആക്രമിക്കുകയായിരുന്നു.
ചെറുക്കാന്‍ശ്രമിച്ച രഞ്ജിത്തിനെ കഴുത്തിലും ഇടതുചുമലിലും വയറ്റിലും കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ സമീപവാസികള്‍ ചേര്‍ന്ന് ഉടന്‍തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. നാലാമനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു.
ലഹരി മാഫിയ സംഘങ്ങള്‍ തഴച്ചുവളരുന്നു
കൊട്ടിയം : കൊട്ടിയത്തും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സംഘം പിടിമുറുക്കി. കഞ്ചാവിനൊപ്പം മറ്റ് മാരക ലഹരിമരുന്നുകളുടെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും ഉപയോഗവും വര്‍ധിച്ചു. എക്‌സൈസും പോലീസും സ്വീകരിക്കുന്ന നടപടികള്‍ നിഷ്പ്രഭമാക്കിയാണ് ലഹരി മാഫിയ സംഘങ്ങള്‍ തഴച്ചുവളരുന്നത്.
ചോദ്യംചെയ്താല്‍ പൊതുജനത്തെ മാത്രമല്ല പോലീസിനെയും എക്‌സൈസിനെയും ആക്രമിക്കുന്ന സംഭവങ്ങളും നിരവധി. കഴിഞ്ഞദിവസം ഉമയനല്ലൂര്‍ ഏലായില്‍ കഞ്ചാവ് ഉപയോഗിച്ചശേഷം ബഹളംകൂട്ടിയ യുവാക്കളെ പിരിച്ചുവിടാനെത്തിയ മയ്യനാട് പഞ്ചായത്തിലെ പടനിലം വാര്‍ഡ് മെമ്പര്‍ രഞ്ജിത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമീപത്തുതന്നെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിലെ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ലഹരിക്കടിമകളായികാട്ടിയ അക്രമത്തിന്റെ പേരില്‍ കൊട്ടിയത്ത് പത്തോളവും ഇരവിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുപതിലേറെ കേസുകളുമാണ് ഒരുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മദ്യത്തിന്റെ ഉപയോഗം കുത്തനെ കൂടിയതും മറ്റ് ലഹരിവസ്തുക്കളുടെ സുലഭമായ ലഭ്യതയുമാണ് നാട്ടില്‍നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഒപ്പം ഇവയെല്ലാം നിയന്ത്രിക്കുന്നതിലെ പോരായ്മമകളും. മയക്കുമരുന്നിന് അടിമകളാകുന്നതിലേറെയും വിദ്യാര്‍ഥികളും യുവാക്കളുമാണ്. ലഹരിക്ക് അടിമകളാകുന്നതിനൊപ്പം ഇവര്‍ വില്‍പ്പനയിലും ലഹരിക്കടത്തിലും പങ്കാളികളാകുകയും ചെയ്യുന്നു. ജോലിപോലും ഉപേക്ഷിച്ച് രാപകല്‍ ഇതിനായി സമയം ചെലവഴിക്കുന്നവരാണ് ഏറെയും. ലഹരിക്കായി പണംകണ്ടെത്താന്‍ ഇവര്‍ കുറ്റകൃത്യങ്ങളിലുംപെടുന്നു. ലഹരി മാഫിയകളാണ് ഗുണ്ടാപ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നാട്ടിന്‍ പുറങ്ങളിലും ഇത്തരം നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഉമയനല്ലൂരില്‍ പഞ്ചായത്ത് മെമ്പറെ കുത്തിപ്പരിക്കേല്‍പ്പിച്ച നാലംഗ സംഘത്തില്‍പ്പെട്ടവരെല്ലാം ഇരുപതില്‍ത്താഴെ പ്രായമുള്ളവരാണ്. ലഹരി ഉപയോഗിച്ച് മദോന്മത്തരായി ബഹളംവയ്ക്കുന്ന വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അംഗം രഞ്ജിത്ത് സ്ഥലത്തെത്തുന്നത്. സംഘത്തിനെ ചോദ്യംചെയ്ത രഞ്ജിത്തിനെ അവര്‍ കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഉമയനല്ലൂര്‍ ഏല താവളം
കൊട്ടിയം : മയക്കുമരുന്നു മാഫിയകളുടെ താവളമാണ് ഉമയനല്ലൂര്‍ ഏല. വിശാലമായ പാടത്തെ പലഭാഗങ്ങളും വിജനമാണ്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും യുവാക്കളുടെ സംഘങ്ങള്‍ എത്തിയാണ് മദ്യപാനവും ലഹരി ഉപയോഗവും. ഉമയനല്ലൂര്‍ ഏലായിലെ വള്ളിയമ്പലത്തിനുസമീപം തമ്പടിച്ച തട്ടാമല ശാര്‍ക്കരക്കുളം അല്‍ത്താഫി(19)ന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം പഞ്ചായത്തംഗത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഘത്തലവന്‍. നാലുവശവും റോഡുള്ളതിനാല്‍ ഏതു ഭാഗത്തുകൂടി വന്നാലും ഇവരുടെ ശ്രദ്ധയില്‍പ്പെടും എന്നതിനാല്‍ ഇവര്‍ക്ക് രക്ഷപെടാനാകും. ലഹരിക്കടിമപ്പെട്ട് കൊലപാതകംവരെ നടത്തിയ സംഘത്തിന്റെ വിഹാരകേന്ദ്രമാണിവിടം. പരിസരത്തെ ജനങ്ങളുടെ െസ്വെര്യ ജീവിതം തകര്‍ത്താണ് ഇവരുടെ വിളയാട്ടം. ഏലായുടെ കരകളില്‍ താമസിക്കുന്നവര്‍പോലും പാടത്തിലൂടെയുള്ള റോഡ് ഉപേക്ഷിച്ചാണ് യാത്ര. സന്ധ്യ കഴിഞ്ഞാല്‍ പരിസരവാസികള്‍ക്ക് പുറത്തിറങ്ങാന്‍പോലും ഭയമാെണന്ന് അവര്‍ പറയുന്നു.
Content Highlights: murder attempt against panchayath member three arrested in kottiyam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..