അതിക്രമം നേരിട്ട ദമ്പതികൾ പ്രതിയെ തിരിച്ചറിയാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.
മൂവാറ്റുപുഴ: കൈക്കുഞ്ഞുമായി യാത്രചെയ്ത ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി സദാചാര ഗുണ്ടായിസം കാണിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വാളകം സ്വദേശി സഞ്ജു ബോസ് പുതിയാമഠത്തില്‍ ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
പ്രതിയെ പരാതിക്കാരായ ഡെനിറ്റും ഭാര്യ റിനി തോമസും സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞു. ശക്തമായ നടപടി പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ആലക്കല്‍ ജോയ് എന്നയാളാണ് ഇനി പിടിയിലാകാനുള്ളതെന്നും ഡെനിറ്റ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി കാറില്‍ സഞ്ചരിക്കവേയാണ് ഡെനിറ്റിനും ഭാര്യക്കും അതിക്രമം നേരിടേണ്ടിവന്നത്. കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് കാറില്‍ പുറത്തേക്കിറങ്ങിയതാണ് ഇരുവരും. യാത്രയ്ക്കിടെ സ്കൂട്ടറുമായി എതിരെ വന്നയാള്‍ കാറിനുള്ളിലേക്ക് രൂക്ഷമായി നോക്കിയ ശേഷം കടന്നു പോവുകയും അല്പസമയത്തിനുശേഷം മറ്റൊരാളുമായി തിരികെ എത്തി തടഞ്ഞുനിര്‍ത്തുകയുമായിരുന്നു.
രാത്രി എവിടേക്കു പോകുന്നെന്നും എന്താണ് പരിപാടി എന്നും ചോദിച്ച് അസഭ്യം പറയുകയും അര മണിക്കൂറോളം റോഡില്‍ തടഞ്ഞുവെക്കുകയും ചെയ്തെന്ന് ഡെനിറ്റ് പറയുന്നു. വാഹനത്തില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെട്ട് കാറില്‍ വടികൊണ്ട് അടിക്കുകയും കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. ഇവര്‍ കൂടുതല്‍ അക്രമാസക്തരാവുകയും കുഞ്ഞ് നിര്‍ത്താതെ കരയുകയും ചെയ്തതോടെ റിനി പോലീസിനെ വിളിക്കുകയായിരുന്നു. ഇതോടെ സംഘം സ്ഥലംവിട്ടു. തുടര്‍ന്ന് ഡെനിറ്റും റിനിയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Content Highlights: moral police attack against couple in muvattupuzha one accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..