മരിച്ച ബോസ്, അറസ്റ്റിലായ വിക്രമൻ
തിരുവനന്തപുരം: വര്‍ക്ഷോപ്പിനുള്ളില്‍ വെച്ച് മദ്യലഹരിയില്‍ സുഹൃത്തിനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. നെടുങ്കാട് സ്വദേശിയായിരുന്ന പേരൂര്‍ക്കട ഊളന്‍പാറ പുതുവല്‍ പുത്തന്‍വീട്ടില്‍ കെ.ബോസ്(46) ആണ് മരിച്ചത്. വര്‍ക്ഷോപ്പ് ഉടമ കരമന നെടുങ്കാട് സോമന്‍ നഗര്‍ തുണ്ടുവിള വീട്ടില്‍ വിക്രു എന്നു വിളിക്കുന്ന വിക്രമനെ(63) കരമന പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കരമന നെടുങ്കാടുള്ള വര്‍ക്ഷോപ്പിനുള്ളില്‍ വെച്ചാണ് ബോസിനെ കുത്തിയത്. ഇവര്‍ രണ്ടുപേരും സുഹൃത്തുക്കളാണെന്നും മദ്യപിച്ചുകൊണ്ടിരിക്കെ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പ്രകോപിതനായ വിക്രമന്‍, തന്റെ വര്‍ക്ഷോപ്പിലുണ്ടായിരുന്ന മൂര്‍ച്ചയുള്ള സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ബോസിന്റെ നെഞ്ചിലും വയറിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് എ.സി. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം മനസ്സിലാക്കി എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. പോക്സോ കേസിലുള്‍പ്പെട്ട് ജയിലിലായിരുന്ന വിക്രമന്‍, ജയിലില്‍ നിന്നിറങ്ങിയ ശേഷം നടത്തിയ കൊലപാതകക്കേസിലാണ് വീണ്ടും പിടിയിലാകുന്നത്.കരമന എസ്.എച്ച്.ഒ. അനീഷ്, എസ്.ഐ.മാരായ ശാന്തു വി., സുധി കെ.സത്യപാലന്‍, അശോകകുമാര്‍, ബൈജു, എസ്.സി.പി.ഒ.മാരായ സജി, സജയകുമാര്‍, സി.പി.ഒ.മാരായ ഷിബു, ഉണ്ണികൃഷ്ണന്‍, ഹരീഷ് ലാല്‍, അഭിലാഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുട്ടപ്പനാണ് മരിച്ച ബോസിന്റെ അച്ഛന്‍. അമ്മ ശോശാമ്മ. സഹോദരങ്ങള്‍: സുചിത്ര വിര്‍ജില്‍, ബിന്ദു വില്‍സണ്‍.
Content Highlights: man killed by friend in trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..