ഗിരീഷ്, പ്രതീകാത്മക ചിത്രം
കൊല്ലങ്കോട്: ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന്, യുവാവ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. എലവഞ്ചേരി പനങ്ങാട്ടിരി അമ്പലപ്പറമ്പിൽ പരേതനായ ചാമിമലയുടെ മകൻ ഗിരീഷിനെയാണ് (38) ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുള്ളതായി പോലീസ് പറഞ്ഞു. ചെറുതുരുത്തിയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ വിഭാഗം ലാബ് അസിസ്റ്റന്റാണ്.
ഏതാനും മാസങ്ങൾക്കിടയിൽ ലക്ഷക്കണക്കിന് രൂപ റമ്മി കളിച്ച് ഗിരീഷിന് നഷ്ടപ്പെട്ടതായാണ് ബന്ധുക്കളിൽനിന്ന് പോലീസിന് ലഭിച്ച വിവരം. എന്നാലിത് സ്ഥിരീകരിക്കുന്നതിന് ബന്ധുക്കളുടെ വിശദമായ മൊഴിയെടുക്കുകയും അക്കൗണ്ടുകൾ പരിശോധിക്കുകയും വേണമെന്ന് പോലീസ് ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു.
ഗിരീഷ് കുറേക്കാലം മുതലമടയിലെ എൻജിനിയറിങ് കോളേജിൽ ജോലിനോക്കിയിരുന്നു. ഈ കോളേജ് അടച്ചതോടെയാണ് ചെറുതുരുത്തിയിൽ ജോലിയിൽ പ്രവേശിച്ചത്. കോവിഡ് കാലത്തുണ്ടായ അടച്ചിടലിനിടയിലാണ് യുവാവ് ഓൺലൈൻ റമ്മിയിൽ അകപ്പെട്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. കളിമൂലമുണ്ടായ കടങ്ങൾ പലപ്പോഴായി സഹോദരങ്ങളും ഭാര്യവീട്ടുകാരും ഇടപെട്ട് തീർത്തിരുന്നു. പത്തുദിവസമായി ജോലിക്ക് പോകാതെ പനങ്ങാട്ടിരിയിലെ വീട്ടിൽ കഴിയുമ്പോൾ, പണം നഷ്ടപ്പെട്ടതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതായും ബന്ധുക്കൾ പറയുന്നു. തുടർന്ന്, ഭാര്യ വിശാഖയും രണ്ടുകുട്ടികളും തൃശ്ശൂർ മാടക്കത്തറയിലെ അവരുടെ വീട്ടിലേക്ക് പോയി. അതോടെ, യുവാവ് വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്നു.
ഞായറാഴ്ച പകൽ ഗിരീഷിനെ നാട്ടുകാർ വീടിനുപുറത്ത് കണ്ടിരുന്നു. ചൊവ്വാഴ്ച രാവിലെ ഒരു ബന്ധു വീട്ടിലെത്തിയപ്പോൾ വാതിലും മറ്റും അടച്ചിട്ടനിലയിൽ കണ്ടു. അടുക്കളഭാഗത്തുള്ള ജനലിലൂടെ നോക്കിയപ്പോഴാണ് ഗിരീഷിനെ തൂങ്ങിയനിലയിൽ കണ്ടത്.
മുമ്പും യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തൂറ്റിപ്പാടം ശ്മശാനത്തിൽ സംസ്കരിച്ചു. എസ്.ഐ. എസ്. സുധീറിനാണ് അന്വേഷണച്ചുമതല. അമ്മ: സരോജിനി. മക്കൾ: അവന്തിക (പനങ്ങാട്ടിരി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിനി), ആദിനാഥ്. സഹോദരങ്ങൾ: സുരേഷ്, രമേഷ് (ഗൾഫ്), ദിനേശ്, ഷീജ, പ്രീജ, രതി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056)
Content Highlights: Man Found Dead After Losing Money In Online Rummy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..