• അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ പോലീസും അഗ്നിരക്ഷാസേനയും യാത്രക്കാരും ചേർന്ന് ശ്രമിക്കുന്നു, ഇൻസൈറ്റിൽ അപകടത്തിൽ മരിച്ച പ്രകാശും ശിവദേവും
ആറ്റിങ്ങൽ: ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചുകയറ്റി അച്ഛൻ ആത്മഹത്യ ചെയ്തു. കാറിൽ കൂടെയുണ്ടായിരുന്ന മകനും മരിച്ചു. നെടുമങ്ങാട് കരുപ്പൂര് മല്ലമ്പറക്കോണം ദേവീനിവാസിൽ(കേശവഭവൻ)നിന്ന് പേരൂർക്കട നെട്ടയം മണികണ്‌ഠേശ്വരം ഇരിക്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പ്രകാശ്(48), മകൻ ശിവദേവ്(11) എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ മാമം പാലത്തിനു സമീപം ചൊവ്വാഴ്ച രാത്രി 11.45ഓടെയാണ് സംഭവമുണ്ടായത്. എറണാകുളത്തുനിന്ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേയ്ക്ക് ഡീസലുമായി പോയ ടാങ്കർ ലോറിയിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചുകയറ്റിയാണ് അപകടം. ലോറിയുമായി ഇടിച്ച കാർ പൂർണമായി തകർന്നു. യാത്രക്കാരും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഇരുവരെയും ഉടൻതന്നെ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രകാശ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് കാറിനുള്ളിൽനിന്ന് പോലീസിനു ലഭിച്ചു. ആത്മഹത്യയെക്കുറിച്ച് ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 'എന്റെയും എന്റെ മക്കളുടെയും മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നപേക്ഷിക്കുന്നു' എന്ന കുറിപ്പും ഏതാനുംപേരുടെ ചിത്രങ്ങളും പ്രകാശ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രകാശ് നെടുമങ്ങാട് കരുപ്പൂരിനു സമീപം മദർതെരേസ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ നടത്തിയിരുന്നു. മൂന്നു വർഷം മുമ്പ് സ്‌കൂൾ അടച്ചുപൂട്ടിയതിനെത്തുടർന്നാണ് പേരൂർക്കടയിലേയ്ക്ക് താമസം മാറിയത്. പ്രകാശിന്റെ ഭാര്യ ശിവകല ബഹ്റൈനിലാണ്. കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രയാസങ്ങളും പ്രകാശിനെ അലട്ടിയിരുന്നതായാണ് സൂചന. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ആറാംക്ലാസ് വിദ്യാർഥിയാണ് ശിവദേവ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായംതേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കുക 1056, 0471-255 20 56)
ഒന്നുമറിയാതെ ശിവദേവ്
നെടുമങ്ങാട്: മകനേയുംകൂട്ടി അച്ഛൻ വീട്ടിൽ നിന്നും കാറെടുക്കുമ്പോൾ മനസ്സിൽ ഉറച്ചൊരു തീരുമാനമുണ്ടായിരുന്നു. വട്ടിയൂർക്കാവിലെ വാടകവീട്ടിൽ നിന്നും ആറ്റിങ്ങൽ മാമംവരെയായിരുന്നു അതിന്റെ ദൂരം. അച്ഛൻ മരണവഴിയാണ് തിരഞ്ഞെടുക്കുന്നതെന്ന് ശിവദേവെന്ന കൊച്ചുമിടുക്കൻ അപ്പോഴും അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാത്രിയിൽ മാമത്തുണ്ടായ അപകടത്തിൽ മരിച്ച നെടുമങ്ങാട് കരുപ്പൂര് ദേവീനിവാസിൽ പ്രകാശിന്റേയും മകൻ ശിവദേവിന്റേയും മരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
.jpg?$p=6610592&&q=0.8)
തന്റെ മരണത്തിന് ഉത്തരവാദിയായവരെ പൊതുസമൂഹത്തിലെത്തിച്ച് കടുത്ത ശിക്ഷ നൽകണമെന്ന് പ്രകാശ് മുഖപുസ്തകത്തിൽ കുറിപ്പിട്ടത് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ്. മരണക്കുറിപ്പുകണ്ട് സുഹൃത്തുക്കളെല്ലാം പ്രകാശിനെ വിളിക്കുമ്പോഴേയ്ക്കും ഫോൺ നിശ്ചലമായിരുന്നു. നിരവധിപേർ ഫെയ്സ് ബുക്കിൽ മരണം ഒന്നിനും പരിഹാരമല്ലെന്നു കാട്ടി കമന്റുകളിട്ടു. അതൊന്നും കാണാനും കേൾക്കാനും നിൽക്കാതെയാണ് പ്രകാശ് മകൻ ശിവദേവിനെയുംകൂട്ടി മരണത്തിലേക്ക് വണ്ടിയോടിച്ചുപോയത്. രാത്രി 11-മണിയോടെ മാമം പാലത്തിനടുത്തുവെച്ച് എതിരെവന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. ഇരുവരേയും വളരെ ബുദ്ധിമുട്ടിയാണ് കാറിൽ നിന്നും പുറത്തെടുത്തത്. അപ്പോഴേയ്ക്കും സംഭവസ്ഥലത്തു തന്നെ അച്ഛനും മകനും മരിച്ചിരുന്നു. പ്രകാശിന്റെ ഭാര്യ ശിവകല വിദേശത്താണ് ജോലി ചെയ്യുന്നത്. ദാമ്പത്യത്തിലെ കടുത്ത അസ്വസ്ഥതകളും പ്രശ്‌നങ്ങളുമാണ് അച്ഛന്റേയും മകന്റേയും മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.
ഭാര്യയുടേയും മറ്റു ചില സുഹൃത്തുക്കളുടേയും ചിത്രങ്ങൾ സഹിതമാണ് പോസ്റ്റ് ചെയ്തിരുന്നത്. പ്രകാശ് നേരത്തെ നെടുമങ്ങാട് കരുപ്പൂരിനു സമീപം മദർ തെരേസ എന്ന പേരിൽ വിദ്യാലയം നടത്തിയിരുന്നു. മൂന്നുവർഷം മുൻപാണ് സ്കൂൾ മതിയാക്കി സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ജോലിചെയ്യാൻ തുടങ്ങിയത്. നാട്ടുകാർക്കും കുടുംബത്തിനും പ്രിയങ്കരനായിരുന്ന പ്രകാശ് കുട്ടികളുടെ പഠനസൗകര്യാർത്ഥമാണ് വട്ടിയൂർക്കാവിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ഇവിടെ ഭാര്യാമാതാവും കുട്ടികളുമൊത്താണ് താമസിച്ചിരുന്നത്.
സമീപകാലത്തായി കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചിത്രത്തിലുള്ളവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇവരെ കൂടി കിട്ടിയാലേ യഥാർത്ഥകാരണം അറിയാനാകൂ എന്നും പോലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം കരുപ്പൂര് ദേവീനിവാസിലെത്തിച്ച മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്‌കരിച്ചു.
ലോറി നിർത്തിയിട്ടത് വൻ ദുരന്തം ഒഴിവാക്കി
ആറ്റിങ്ങൽ: ദേശീയപാതയിൽ മാമം പാലത്തിനു സമീപം ടാങ്കർ ലോറിയിലേക്ക് കാറിടിച്ചുകയറി അച്ഛനും മകനും മരിച്ചസംഭവം ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. അപകടത്തിൽ കാർ പൂർണമായി തകർന്നു. ലോറി മറിയുകയോ തീപടരുകയോ ചെയ്തിരുന്നെങ്കിൽ അപകടത്തിന്റെ തീവ്രത ഇതിലും എത്രയോ മടങ്ങ് വലുതാകുമായിരുന്നു. എറണാകുളത്തുനിന്ന് ഡീസലുമായി തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്കു പോയ ലോറിയിലാണ് കാർ ഇടിച്ചുകയറിയത്.
.jpg?$p=d0aeedf&&q=0.8)
ആറ്റിങ്ങൽ ഭാഗത്തേക്കു വന്ന കാർ വലതുവശത്തേക്ക് നീങ്ങി അതിവേഗതയിൽ ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മാമം ജങ്ഷനിൽനിന്ന് പാലത്തിലേക്കുള്ള ഇറക്കത്തിലായിരുന്നു ലോറി. ഇവിടെ റോഡിന്റെ ഇടതുവശത്ത് വലിയ കുഴിയുണ്ട്. ലോറി സഞ്ചരിച്ചുകൊണ്ടിരുന്നുവെങ്കിൽ അപകടം മറ്റൊരുവിധത്തിലാകുമായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗത്ത് കേടുപാടുകളുണ്ടാവുകയും വലതുവശത്തെ വാതിൽ തുറക്കാൻ കഴിയാതെവരികയും ചെയ്തതൊഴിച്ചാൽ മറ്റ് നാശങ്ങളുണ്ടായിട്ടില്ല.
കാർ ചീറിപ്പാഞ്ഞ് വന്നു, ഞാൻ ലോറി നിർത്തി - ഡേവിഡ് (ടാങ്കർ ലോറി ഡ്രൈവർ)
ആറ്റിങ്ങൽ: ദേശീയപാതയിൽ മാമത്തുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് ടാങ്കർ ലോറിയുടെ ഡ്രൈവർ തൃശ്ശൂർ സ്വദേശി ഡേവിഡ്. ഡേവിഡ് ഓടിച്ചിരുന്ന ലോറിയിലേക്കു കാറിടിച്ചുകയറിയാണ് നെടുമങ്ങാട് കരുപ്പൂര് മല്ലമ്പറക്കോണം ദേവീനിവാസിൽ പ്രകാശ്(48), മകൻ ശിവദേവ്(11) എന്നിവർ മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.45 ഓടെയാണ് അപകടം.
ബുധനാഴ്ച പോലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്ത് മടങ്ങുമ്പോഴും ഡേവിഡിന്റെ കണ്ണുകളിൽനിന്ന് അമ്പരപ്പ് പൂർണമായും ഒഴിഞ്ഞിരുന്നില്ല. എറണാകുളത്ത് നിന്നും ടാങ്കർലോറിയിൽ ഡീസൽ നിറച്ച് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്കു പോയതാണ് ഡേവിഡ്. സഹായി വിഷ്ണുവും ഒപ്പമുണ്ടായിരുന്നു.
അപകടത്തെക്കുറിച്ച് ഡേവിഡ് പറയുന്നതിങ്ങനെ. ‘ആറ്റിങ്ങൽ കഴിഞ്ഞ് രണ്ട് കിലോമീറ്റർ മുന്നോട്ട് പോയപ്പോഴാണ് അപകടമുണ്ടായത്. റോഡിൽ വാഹനങ്ങൾ തീരെക്കുറവായിരുന്നു. എതിർദിശയിൽ വന്ന കാർ വലതുവശത്തേക്കു മാറി ലോറിക്കുനേരേ വരുന്നത് കണ്ടു. കാറിന് വേഗത കൂടുന്നത് കണ്ടതോടെ ലോറി ഇടതുവശം ചേർത്ത് ഒതുക്കി നിർത്തി. നിമിഷങ്ങൾക്കുള്ളിൽ കാർ ലോറിയുടെ മുൻവശത്ത് വന്നിടിച്ചു. ഞാനും വിഷ്ണുവും സീറ്റിൽ നിന്നുയർന്ന് ക്യാബിന്റെ മുകളിൽ ചെന്നിടിച്ച് സീറ്റിൽ വീണു. പെട്ടെന്ന് ഇറങ്ങാൻ ശ്രമിക്കുമ്പോൾ വലതുവശത്തെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ഇടതുവശത്തെ വാതിൽ വഴിയാണ് പുറത്തിറങ്ങിയത്. അപ്പോഴേക്കും യാത്രക്കാരും നാട്ടുകാരും ഓടിക്കൂടിയിരുന്നു.’ അപകടമൊഴിവാക്കാൻ തന്നാലാവുംവിധം ശ്രമം നടത്തിയിട്ടും രണ്ട് ജീവനുകളെ രക്ഷിക്കാൻ കഴിയാതിരുന്നതിന്റെ വേദന ഡേവിഡിന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു.
Content Highlights: Man blames wife on Facebook, kills self, minor son
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..