കേസിൽ അറസ്റ്റിലായ നാലാംപ്രതി അജേഷ്കുമാർ
ഹരിപ്പാട്: ബൈക്കുയാത്രക്കാരനെ ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി ആക്രമിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. പള്ളിപ്പാട് മേഖലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. എട്ടുപേരാണു പ്രതികള്‍. ഇവരില്‍ ഒരാളെ പിടികൂടി. മുട്ടം കണിച്ചനല്ലൂര് കരിക്കാട്ട് ശബരി(28)യെയാണ് ആക്രമിച്ചത്. ഡി.വൈ.എഫ്.ഐ. പള്ളിപ്പാട് മേഖലാ സെക്രട്ടറി സുല്‍ഫിത്താണ് മുഖ്യപ്രതി. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പള്ളിപ്പാട് നീറ്റൊഴുക്ക് ജങ്ഷനില്‍വെച്ചാണ് ശബരി ആക്രമിക്കപ്പെട്ടത്. കേസിലെ നാലാംപ്രതി മുതുകുളം വടക്ക് ചൂളത്തേല്‍ വടക്കതില്‍ അജേഷ് കുമാ(28)റാണ് അറസ്റ്റിലായത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സിമന്റും മണലുള്പ്പെടെയുള്ള സാധനങ്ങളും എത്തിച്ചുകൊടുക്കുന്ന ജോലിയാണു ശബരിക്ക്. ഇതുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ സുല്‍ഫിത്തിന്റെ നേതൃത്വത്തിലെ പ്രതികള്‍ ശബരിയെ തടഞ്ഞുനിര്ത്തുകയായിരുന്നെന്നാണു ബന്ധുക്കള്‍ പറയുന്നത്. ശബരിയുടെ കൈവശമുണ്ടായിരുന്ന ഹെല്മെറ്റുകൊണ്ടാണ് തലയ്ക്കടിച്ചതെന്നും പറയുന്നു.
ഗുരുതരമായി പരിക്കേറ്റു റോഡില്‍വീണ ശബരിയെ ആശുപത്രിയില്ക്കൊണ്ടുപോകുന്നതും പ്രതികള്‍ വിലക്കിയതായി പരാതിയുണ്ട്. ഹരിപ്പാട് പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശബരി ഗുരുതരാവസ്ഥയിലാണ്.
മുഖ്യപ്രതിയായ സുല്‍ഫിത്ത് 2019 ഡിസംബര്‍ 27 -ന് ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചേപ്പാട് സ്വദേശി രതീഷിനെ ആക്രമിച്ച കേസിലെ പ്രതിയാണ്. നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ്. പ്രവര്ത്തകന് ഗിരീഷി(40)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും ഉള്‍പ്പെട്ടിരുന്നു.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുല്ഫിത്തിനെ ഡി.വൈ.എഫ്.ഐ. ഭാരവാഹിയാക്കുന്നതില്‍ അടുത്തിടെ നടന്ന മേഖലാ, ബ്ലോക്ക് സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍, ഏരിയ നേതൃത്വം ഇയാള്ക്കനുകൂലമായ നിലപാടാണു സ്വീകരിച്ചത്. സുല്ഫിത്തിനെ ഡി.വൈ.എഫ്.ഐ.യുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിയതായും മറ്റു പ്രതികള്‍ക്ക് ഡി.വൈ.എഫ്.ഐ.യുമായി ബന്ധമില്ലെന്നും ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ പ്രസ്താവനയിലറിയിച്ചു.
ഹരിപ്പാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബിജു വി. നായര്‍, എസ്.ഐ. രാജ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജയന്, സിവില്‍ പോലീസ് ഓഫീസര്‍ എ. നിഷാദ് എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘമാണ് നാലാംപ്രതിയെ പിടികൂടിയത്.
Content Highlights: man attacked by a gang in harippad main accused is dyfi local leader
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..