സാജൻ വർഗീസ്
ചെട്ടികുളങ്ങര: തട്ടാരമ്പലത്ത് വയോധികയും ഭിന്നശേഷിക്കാരനായ മകനും താമസിച്ചിരുന്ന വീട്ടിലെത്തി 23 പവന് കവര്‍ന്നയാളെ പോലീസ് പിടികൂടി. കണ്ണമംഗലം മറ്റം തെക്ക് പാവൂര്‍ കിഴക്കതില്‍ സാജന് വര്‍ഗീസി(49)നെയാണു മാവേലിക്കര ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളം വാഴക്കാലയില്‍നിന്ന് അറസ്റ്റുചെയ്തത്.
അമേരിക്കയില്‍ താമസിച്ചിരുന്ന വയോധിക ഭര്‍ത്താവിന്റെ മരണശേഷം ഭിന്നശേഷിക്കാരനായ മകനുമായി നാട്ടിലെത്തി തട്ടാരമ്പലത്തെ കുടുംബവീട്ടില്‍ താമസിക്കുകയായിരുന്നു. മകനു വിവാഹം നടത്തിക്കൊടുക്കാമെന്നു പറഞ്ഞാണു സാജന് വീട്ടിലെ സന്ദര്‍ശകനായത്. വീട്ടില്‍ വയോധികയില്ലാത്ത നേരത്ത് കഴിഞ്ഞ ഫെബ്രുവരിയിലാണു സ്വര്‍ണ്ണം കവര്‍ന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം പരിശോധിപ്പിക്കാനെന്ന വ്യാജേന മകനെക്കൊണ്ട് എടുപ്പിച്ച ശേഷം കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭയന്നുപോയ മകന് അമ്മയില്‍നിന്നു സംഭവം ഒളിച്ചുവെച്ചു. പിന്നീട് സ്വര്‍ണ്ണം മാറിയെടുക്കാന്‍ മാതാവ് അലമാര നോക്കിയപ്പോഴാണു നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടര്‍ന്ന് അമ്മയോടും വിദേശത്തുള്ള സഹോദരനോടും മകന് വിവരം വെളിപ്പെടുത്തി. അപ്പോഴേക്കും സാജന് വര്‍ഗീസ് ഒളിവില്‍പ്പോയിരുന്നു. തുടര്‍ന്നു വയോധികയുടെ പരാതിയില്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആര്. ബിനുകുമാര്‍ മാവേലിക്കര ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
അന്വേഷണത്തില്‍ ഇയാള്‍ ആദ്യം ഇടുക്കിയിലേക്കും പിന്നെ എറണാകുളത്തേക്കും കടന്നതായി ബോധ്യപ്പെട്ടു. എറണാകുളം വാഴക്കാലയിലെ ഫ്ലാറ്റില്‍ കെയര്‍ ടേക്കറായി ജോലിചെയ്യുന്നതിനിടെയാണു സാജന് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണ്ണത്തിന്റെ ഒരുഭാഗം വിറ്റതായും ബാക്കി വിവിധയിടങ്ങളിലായി പണയംവെച്ചതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
Content Highlights: man arrested in robbery case chettikulangara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..