അബ്ദുൾ മനാഫ്
ചങ്ങരംകുളം: ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകനെന്ന വ്യാജേന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവ് പിടിയില്‍. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുള്‍ മനാഫി(44)നെയാണ് ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്.
ഒരുവര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങരംകുളം പോലീസ് സ്റ്റേഷന് പരിധിയിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് പ്രതി അധ്യാപകനെന്ന വ്യാജേനേ ഫോണില്‍ വിളിച്ചിരുന്നത്. വിദ്യാര്‍ഥിനിയുടെ വീട്ടില്‍ വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനെന്ന് പരിചയപ്പെടുത്തുകയും പഠനത്തില്‍ പിറകിലായ കുട്ടിക്ക് പ്രത്യേകം ക്ലാസെടുക്കാനാണ് വിളിക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുട്ടിയോട് വാതില്‍ അടച്ചിട്ട് മുറിയില്‍ കയറാന്‍ പറയുകയും അശ്ലീലച്ചുവയില്‍ സംസാരിക്കുകയും ചെയ്തു. ഇത്തരം സംഭാഷണം തുടര്‍ന്നതോടെ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോളാണ് അധ്യാപകര്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നില്ലെന്ന് വ്യക്തമായത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കളും സ്കൂള്‍ അധികൃതരും ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് മലപ്പുറം എസ്.പി.യുടെ നിര്‍ദേശപ്രകാരം മലപ്പുറം സൈബര്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ സൈബര്‍ ഡോമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് കോളിലൂടെയാണ് വിദ്യാര്‍ഥിനിയെ വിളിച്ചതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
വിദേശത്തായിരുന്ന പ്രതിക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ചത്. തുടര്‍ന്ന് ചങ്ങരംകുളം എസ്.ഐ. ഖാലിദ്, സിപിഒ ഭാഗ്യരാജ് എന്നിവരടങ്ങുന്ന സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ പ്രതി പാലക്കാട് ജില്ലാ സൈബര്‍ പോലീസിലും സമാനമായ കേസില്‍ പ്രതിയാണെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..