അബ്ദുൾ ലത്തീഫ്
തിരുവനന്തപുരം: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന രണ്ടാമത്തെ ഏജന്റിനെയും വലിയതുറ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം ചെറുകാവ് പെരിയമ്പലം സ്വദേശി അബ്ദുള്‍ ലത്തീഫാണ് (57) അറസ്റ്റിലായത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന പാലക്കാട് പട്ടാമ്പി സ്വദേശി അംജി മോഹിത്തിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹന്‍സില്‍, മുഹമ്മദ് ഉനൈസ്, ഷിനോജ്, താജുദീന്‍, സിറാജുദീന്‍, അഫ്സല്‍ എന്നിവരെയാണ് മലേഷ്യയിലെ സ്വകാര്യ കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ചത്. ഓരോരുത്തരുടെയും പക്കല്‍നിന്ന് 80,000 രൂപ വീതം ഇവര്‍ കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് സന്ദര്‍ശക വിസയില്‍ ഏജന്റുമാരിലൊരാളായ അംജി മോഹിത് ആറുപേരെയും കൂട്ടി തിരുവനന്തപുരം വിമാനത്താവളം വഴി മലേഷ്യയിലെത്തിച്ചു.
കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത് നിന്ന് സിങ്കപ്പുരിലും തുടര്‍ന്ന് മലേഷ്യയിലെ ലങ്കാവി വിമാനത്താവളത്തിലുമാണ് ഇവരെത്തിയത്. അവിടത്തെ ഇമിഗ്രേഷന്‍ പരിശോധനയില്‍ ജോലിക്കുള്ള വിസയല്ലെന്നും നിശ്ചിത ദിവസം മാത്രം മലേഷ്യയില്‍ തങ്ങാനുള്ള സന്ദര്‍ശക വിസയാണെന്നും ഉദ്യോഗസ്ഥര്‍ യുവാക്കളെ അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഏജന്റായ അംജി മോഹിത്തിനെയും ആറു യുവാക്കളെയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച് തിരികെ തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഇവരെ ഇവിടത്തെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് വലിയതുറ എസ്.എച്ച്.ഒ. ജി,എസ്.രതീഷിനെ അറിയിച്ച് ഇവരെ കൈമാറി. യുവാക്കളുടെ പരാതി വാങ്ങിയശേഷം ഏജന്റുമാര്‍ക്കെതിരേ വലിയതുറ പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: malaysia job fraud case agent arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..