-
ഇന്ദോർ: പരാതിക്കാരിയെ വിവാഹം കഴിക്കാൻ ബലാത്സംഗ കേസിലെ പ്രതിക്ക് താൽക്കാലിക ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിൽ കഴിയുന്നയാൾക്ക് രണ്ട് മാസത്തേക്കാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്ദോർ ബെഞ്ച് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തത്തുല്യ തുകയുടെ ആൾജാമ്യത്തിലുമാണ് ജസ്റ്റിസ് എസ്.കെ. അവാസ്തി ജാമ്യം നൽകിയത്. നവംബർ മൂന്നിന് പ്രതി വിചാരണ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് 37-കാരിയുടെ പരാതിയിൽ കോട്വാലി സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇരുവരും പ്രണയത്തിലായിരിക്കുമ്പോൾ പലതവണ പീഡിപ്പിച്ചെന്നും പരാതിയിലുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന പ്രതിയുടെ വാഗ്ദാനം വിശ്വസിച്ച യുവതി കഴിഞ്ഞ ജനുവരിയിൽ ഭർത്താവിൽനിന്ന് വിവാഹമോചനം നേടി. എന്നാൽ ഭർത്താവിനെ ഉപേക്ഷിച്ചെത്തിയിട്ടും യുവതിയെ വിവാഹം കഴിക്കാൻ പ്രതി തയ്യാറായില്ല. ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.
പ്രതിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് പരാതിക്കാരിയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇരുകൂട്ടരുടെയും കുടുംബങ്ങൾ ചേർന്നാണ് വിവാഹം നടത്തുന്നതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതിക്ക് ജാമ്യം നൽകാനാവശ്യമായ കാരണങ്ങളില്ലെന്നായിരുന്നു ജാമ്യഹർജിയെ എതിർത്ത സർക്കാർ അഭിഭാഷകന്റെ വാദം. ജാമ്യഹർജി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പ്രതിയും പരാതിക്കാരിയും പ്രായപൂർത്തിയായവരാണെന്നും വിവാഹം കഴിക്കാൻ ഇരുവർക്കും സമ്മതമാണെന്നും അറിയിച്ചതിനാൽ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.
Content Highlights:madhya pradesh highcourt given bail to rape case accused to marry complainant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..