ലിൻസി, ജെസ്സിൽ
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിൽ ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലിൻസിക്ക് നാലര കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതിൽ നിന്ന് സുഹൃത്തായ ജസീൽ ജലീലിന് പണം നൽകാമെന്ന് ലിൻസി ജസീലിനോട് പറഞ്ഞിരുന്നതായും പോലീസ്. ലിൻസിയുടെ പക്കൽ പണമില്ലെന്ന് മനസിലാക്കിയ ജസീൽ ജലീൽ ഇത് ചോദ്യം ചെയ്തത് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
പാലക്കാട് തിരുനെല്ലായി ചിറ്റിലപ്പിള്ളി വീട്ടിൽ പോൾസന്റെയും ഗ്രേസിയുടെയും മകൾ ലിൻസി (26) രണ്ട് ദിവസം മുൻപാണ് എറണാകുളം കളമശ്ശേരിയിലെ ഹോട്ടൽമുറിയിൽ സുഹൃത്തും തൃശൂർ വാടാനപ്പള്ളി സ്വദേശിയുമായ ജസീൽ ജലീലിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ലിൻസിയുടെ പിതാവ് നൽകിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.
ഇക്കഴിഞ്ഞ പതിനാറാം തീയതി മുതലാണ് കൊല്ലപ്പെട്ട ലിൻസിയും തൃശൂർ വാടാനപ്പള്ളി സ്വദേശിയായ ജസീൽ ജലീലും കളമശ്ശേരിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസമാരംഭിച്ചത്. അതിന് മുൻപ് രണ്ട് മാസത്തോളം എറണാകുളത്തെ പല ഹോട്ടലുകളിലും ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതായാണ് വിവരം. ബാംഗ്ലൂരിൽ ബൈജൂസ് ആപ്പിൽ ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട ലിൻസി. ആറ് മാസങ്ങൾക്ക് മുൻപ് ഇവർക്ക് ജോലി നഷ്ടമായി. ഇതോടെയാണ് യുവതി എറണാകുളത്ത് എത്തുന്നത്. വീട്ടുകാരുമായി വലിയ അടുപ്പം ലിൻസി പുലർത്തിയിരുന്നില്ല. ജോലി നഷ്ടമായ കാര്യവും എറണാകുളത്ത് വന്ന വിവരവും ലിൻസി വീട്ടുകാരെ അറിയിച്ചിരുന്നില്ല.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു ലിൻസിയും ജസീൽ ജലീലും പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം സാമൂഹിക മാധ്യമങ്ങൾ വഴി ഊട്ടിയുറപ്പിക്കുകയായിരുന്നു. ലിൻസിക്ക് ഷെയർമാർക്കറ്റിൽ നാലരക്കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇതിൽ നിന്ന് പത്ത് ലക്ഷം രൂപ ജസീൽ ജലീലിന് കൊടുക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ ലിൻസിക്ക് നിക്ഷേപമില്ലെന്ന് മനസിലായ ജസീൽ ജലീലും ലിൻസിയും തമ്മിൽ തർക്കമുണ്ടാവുകയും പിന്നാലെ മുഖത്ത് മർദ്ദിക്കുകയും നിലത്ത് വീണ ലിൻസിയെ ചവിട്ടുകയും ചെയ്തു.
പിന്നീട് ലിൻസി കുളിമുറിയിൽ വീണ് ബോധരഹിതയായെന്ന് ജലീൽ ലിൻസിയുടെ വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. ലിൻസിയുടെ വീട്ടുകാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തുമ്പോഴേക്കും ലിൻസിയുടെ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പ്രതി ജസീൽ ജലീലിനെ ഇപ്പോൾ എളമക്കര പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Content Highlights: Live in partner held after Palakkad woman found dead in hotel room


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..