കത്തിനശിച്ച ഷെഡ്(ഇടത്ത്) മരിച്ച അർച്ചന(വലത്ത്) | ഫയൽചിത്രം
കോഴിക്കോട്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ താമസിക്കുന്ന ഷെഡിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. എകരൂല്‍ ഉണ്ണികുളം സ്വദേശി അര്‍ച്ചന(15)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായരീതിയിലുള്ള ചില മുറിവുകളുണ്ടായിരുന്നതായും ആത്മഹത്യയുടെ ലക്ഷണങ്ങളില്ലെന്നും അമ്മ സചിത്ര ആരോപിച്ചു.
ജനുവരി 24-ന് രാവിലെയാണ് കത്തിനശിച്ച ഷെഡിനുള്ളില്‍ അര്‍ച്ചനയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം രാവിലെ മകളെ അച്ഛമ്മയുടെ വീട്ടിലാക്കിയാണ് സചിത്ര ജോലിക്കായി പോയത്. അവിടെനിന്ന് താമസിക്കുന്ന ഷെഡില്‍ മറന്നുവെച്ച പുസ്തകം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് അര്‍ച്ചന പോയത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പണി നടക്കുന്ന വീടിനോട് ചേര്‍ന്ന ഷെഡിന് തീ പിടിച്ചെന്നും തീ അണച്ചപ്പോള്‍ അതിനുള്ളില്‍ മകളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയെന്ന വിവരമാണ് കിട്ടിയതെന്നും സചിത്ര പറയുന്നു.
കിടന്ന് ഉറങ്ങുന്ന രീതിയിലാണ് മകളുടെ മൃതദേഹം ഉണ്ടായിരുന്നത്. തീപിടിത്തത്തില്‍ മരിച്ചതെങ്കില്‍ ഇങ്ങനെ കിടക്കുമോ എന്ന് സംശയമുണ്ട്. മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായി ചിലര്‍ പറയുന്നു ഈ കാര്യത്തിലും സംശയമുണ്ട്. മരണത്തിലെ ദുരൂഹത നീങ്ങാന്‍ വിശദമായ അന്വേഷണം വേണമെന്നും സചിത്ര ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു.
Content Highlights: kozhikode ekarool unnikulam class 10 girl death family allegation and doubts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..