സിവിക് ചന്ദ്രൻ | ഫയൽചിത്രം | ഫോട്ടോ: എൻ.എം. പ്രദീപ്/മാതൃഭൂമി
കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡനക്കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പോലീസാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. 2020 ഫെബ്രുവരി 18-ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് മൊഴി എടുത്ത ശേഷം രാത്രി 10.25 ഓടെയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ മറ്റൊരു യുവ എഴുത്തുകാരിയുടെ പരാതിയിലും സിവിക് ചന്ദ്രനെതിരേ കേസെടുത്തിരുന്നു. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ സിവിക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ദളിത് യുവതിയുടെ പരാതി. ഈ കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതിനിടെ, പീഡനക്കേസില്‍ പ്രതിയായ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. നേരത്തെ സിവിക് ചന്ദ്രനെ തിരഞ്ഞ് പോലീസ് സംഘം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വീട്ടില്‍ പലതവണ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞിരുന്നു.
ഇതിനിടെയാണ് സിവിക് ചന്ദ്രന്‍ ആദ്യ കേസില്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജൂലായ് 30 വരെ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞു. ജൂലായ് 30-ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനിരിക്കെയാണ് കൊയിലാണ്ടി പോലീസില്‍ മറ്റൊരു പീഡന പരാതി കൂടി എത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..