നായക്കുട്ടിയെ മോഷ്ടിച്ചവരുടെ സിസിടിവി ദൃശ്യം. ഇൻസെറ്റിൽ മോഷ്ടിക്കപ്പെട്ട നായക്കുട്ടിയുടെ പഴയ ചിത്രം | Screengrab: Mathrubhumi News
കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍നിന്ന് മോഷ്ടിച്ച് കടത്തിയ നായക്കുട്ടിയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് കടയുടമയായ ബാസിത്. ഇതിന് മുന്‍പും കടയില്‍നിന്ന് കാണാതായ വളര്‍ത്തുമൃഗങ്ങളെ ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുകിട്ടിയിട്ടുണ്ട്. അതിനാല്‍ കഴിഞ്ഞദിവസം യുവതിയും യുവാവും മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ നായക്കുട്ടിയും തന്റെ കൈകളിലേക്ക് തിരികെയെത്തുമെന്നാണ് ബാസിതിന്റെ പ്രതീക്ഷ.
ശനിയാഴ്ചയാണ് നെട്ടൂരിലെ പെറ്റ് ഷോപ്പിലെത്തിയ യുവതിയും യുവാവും 20,000 രൂപയോളം വിലവരുന്ന ഷിറ്റ്‌സു ഇനത്തില്‍പ്പെട്ട നായക്കുട്ടിയെ മോഷ്ടിച്ചത്. ബൈക്കില്‍ കടയിലെത്തിയ ഇരുവരും ജീവനക്കാരുടെ ശ്രദ്ധമാറിയ സമയത്ത് നായക്കുട്ടിയെ ഹെല്‍മെറ്റില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പിന്നീട് മറ്റൊരാള്‍ നായക്കുട്ടിയെ വാങ്ങാനെത്തിയപ്പോളാണ് കാണാനില്ലെന്ന് കടയുടമയും ജീവനക്കാരും തിരിച്ചറിയുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ നായക്കുട്ടിയെ മോഷ്ടിച്ച് കടത്തിയതാണെന്ന് വ്യക്തമാവുകയായിരുന്നു.
സംഭവത്തില്‍ പനങ്ങാട് പോലീസില്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ബാസിത് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, യുവതിയും യുവാവും എത്തിയ ബൈക്കിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല.
വൈറ്റിലയിലെ മറ്റൊരു കടയില്‍നിന്ന് നായക്കുള്ള തീറ്റയും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. അതിനിടെ, മോഷണം നടത്തിയവര്‍ ഇതരസംസ്ഥാനക്കാരാണെന്നാണ് പോലീസിന്റെ സംശയം. മറ്റൊരു കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെ കടയുടമ പിടികൂടിയപ്പോള്‍ ഇരുവരും ഗൂഗിള്‍പേ വഴി പണം നല്‍കിയിരുന്നു. ഈ പണമിടപാടിന്റെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. കര്‍ണാടക ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.
Content Highlights: kochi pet shop puppy theft cctv visuals and searching for girl and boy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..