പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
കൊച്ചി: സിറ്റി പരിധിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 310 കേസുകളെടുത്തു. മട്ടാഞ്ചേരി, എറണാകുളം, എറണാകുളം സെൻട്രൽ, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർമാരെ ഏകോപിപ്പിച്ച് ശനിയാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ഇത്രയുമധികം കേസുകൾ. രാത്രി നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ 224 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി ഡി.ജെ. പാർട്ടി കഴിഞ്ഞും മറ്റും മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവരും ഉൾപ്പെടും. മദ്യപിച്ച് വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ വരും ദിവസങ്ങളിലുമുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ അറിയിച്ചു.
കൊച്ചി സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലെ സെൻസിറ്റീവ് ഏരിയകൾ കേന്ദ്രീകരിച്ച് പോലീസുദ്യോഗസ്ഥർ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷനിലാണ് ഇത്രയും പേർക്കെതിരേ കേസെടുത്തത്. നഗരപരിധിയിൽ വാഹനാപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. സിറ്റി പരിധിയിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ബസുകൾക്കെതിരേയും നടപടികൾ സ്വീകരിച്ചു വരുന്നതായി സിറ്റി പോലീസ് വ്യക്തമാക്കി. ബസുകളുടെ മത്സര ഓട്ടം, വാതിലുകൾ തുറന്നിട്ടുള്ള സർവീസ് എന്നിവ നടത്തുന്ന ബസുകൾക്കെതിരേയും നടപടിയെടുക്കുന്നുണ്ടെന്ന് ഡി.സി.പി. എസ്. ശശിധരൻ അറിയിച്ചു.
നഗരത്തിനു പുറത്ത് ഒറ്റ ദിവസത്തെ പരിശോധന; 700 കേസുകൾ
ആലുവ: റൂറൽ പോലീസ് ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഒറ്റ ദിവസംകൊണ്ട് എഴുനൂറോളം കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി കാപ്പ ഉൾപ്പെടെ നൂറ്റമ്പതോളം പേരെയാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന്, അനധികൃത മദ്യവിൽപ്പന, നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന, ഗതാഗത നിയമലംഘനം, ചൂതാട്ടം, അനധികൃത മണ്ണ് കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ലോഡ്ജുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. കാപ്പ ലംഘനങ്ങൾ നടക്കുന്നുണ്ടോയെന്ന് അന്വേഷണം നടത്തി. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവർ, മുൻകാല കുറ്റവാളികൾ, ജാമ്യം ലഭിച്ചവർ എന്നിവരുടെ വീടുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടത്തി. ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിൽ 34 സ്റ്റേഷനുകളിലായി പ്രത്യേകം സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ശനിയാഴ്ച വൈകീട്ട് നാലു മുതൽ ഞായറാഴ്ച പുലർച്ചെ ഒരു മണി വരെയാണ് പരിശോധന നടത്തിയത്. റേഞ്ച് ഡി.ഐ.ജി. ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം റൂറൽ എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് കോംബിങ് ഓപ്പറേഷൻ നടത്തിയത്.
Content Highlights: Kochi city-In one day, 310 cases were taken for drunken driving
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..