പ്രതീകാത്മക ചിത്രം/മാതൃഭൂമി
കാക്കനാട്: ''ഞങ്ങള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. അവള് സ്വയം ചെയ്തതാണ്... മുകളില്‍നിന്ന് സ്വയം എടുത്ത് ചാടുകയും മുറിവേല്‍പ്പിക്കുകയുമാണ് ചെയ്തത്...' -കാക്കനാട്ടെ മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കസ്റ്റഡിയിലുള്ള മാതൃസഹോദരിയുടെ പങ്കാളി പോലീസിനോട് ആവര്‍ത്തിച്ച വാക്കുകളാണിത്. കുട്ടിയുടെ മാതൃസഹോദരിയുടെ വാദവും ഇതുതന്നെ.
കഴിഞ്ഞദിവസം മൈസൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും തൃക്കാക്കര പോലീസ് മാറി മാറി ചോദ്യംചെയ്തിട്ടും തെളിവിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി. ബേബിയുടെയും സി.ഐ ആര്. ഷാബുവിന്റെയും നേതൃത്വത്തിലാണ് സ്റ്റേഷനില്‍ ചോദ്യംചെയ്യുന്നത്.
നാട്ടുകാര്‍ ആക്രമിക്കുമെന്നു ഭയന്നാണ് തങ്ങള്‍ നാടുവിട്ടതെന്ന മൊഴിയാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
സാഹചര്യത്തെളിവുകള്‍ പോലുമില്ലാത്തതിനാല്‍ ഇവര്‍ക്കെതിരേ എഫ്.ഐ.ആര്. ഇട്ട് പ്രതിചേര്‍ക്കാന്‍ പോലുമാകാതെ തലപുകയ്ക്കുകയാണ് അന്വേഷണ സംഘം. മാതൃസഹോദരിയെ ചോദ്യംചെയ്തശേഷം പോലീസ് പറഞ്ഞയച്ചു. മൈസൂരുവില്‍നിന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പത്തുവയസ്സുകാരനെ ശിശുസംരക്ഷണ സമിതി ഏറ്റെടുത്ത് പള്ളുരുത്തി ഡോണ്‍ ബോസ്കോ സ്നേഹഭവനിലേക്ക് മാറ്റി.
യുവതിയുടെ പങ്കാളിയായ യുവാവിനെയും വെള്ളിയാഴ്ച വൈകീട്ടോടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി കസ്റ്റഡിയില്‍നിന്ന് വിട്ടയച്ചു.
പോലീസ് സര്‍ജന്റെ അഭിപ്രായം തേടിയശേഷം തുടര്‍ നടപടിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുട്ടിയുടെ പരിക്കുകള്‍ സംബന്ധിച്ച് ഡോക്ടര്‍മാരില്‍ പോലീസില്‍നിന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടായ സാഹചര്യത്തിലാണ് സര്‍ജന്റെ നിലപാടിനായി കാക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കുട്ടിയെ മറ്റൊരാള്‍ പരിക്കേല്‍പ്പിച്ചിരിക്കാനുള്ള സാധ്യതയാണ് ഡോക്ടര്‍മാര്‍ കാണുന്നത്. എന്നാല്‍, പരിക്കുകള്‍ ഏറെയും വീഴ്ചയില്‍ നിന്നുള്ളതാണെന്നാണ് ലഭിക്കുന്ന സൂചന.
കുഞ്ഞിനെ സി.ഡബ്ല്യു.സി. ഏറ്റെടുക്കും
കാക്കനാട്: ചികിത്സയില്‍ കഴിയുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം വിശദമായ അന്വേഷണം നടത്തി തീരുമാനിക്കും. കുട്ടി അപകടനില തരണംചെയ്തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്ചയെയും സംസാര ശേഷിയെയും ബുദ്ധിശക്തിയെയും ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയില്‍ പലവിധ ബുദ്ധിമുട്ടുകളുമുണ്ടാകാന് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Content Highlights: kochi child torture case police interrogation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..