കോട്ടയത്തെ ഹോട്ടൽമുറിയിൽനിന്ന് വിജിലൻസിന്റെ പിടിയിലായ ആർ. വിനോയ് ചന്ദ്രൻ.
കോട്ടയം: പ്രൊവിഡന്റ് ഫണ്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമീപിച്ച അധ്യാപികയെ ലൈംഗികമായി ചൂഷണംചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥന് അറസ്റ്റില്‍. കേരള എയ്ഡഡ് സ്കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറായ കണ്ണൂര്‍ സ്വദേശി ആര്. വിനോയ് ചന്ദ്രനെ (41)യാണ് കോട്ടയത്തെ ഹോട്ടലില്‍നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്. കാസര്‍കോട് ഡി.ഡി.ഇ. ഓഫീസിലെ ഉദ്യോഗസ്ഥനായ ഇയാള്‍ എന്‍.ജി.ഒ. യൂണിയന് ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ്.
പി.എഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് കോട്ടയത്തെ അധ്യാപിക നോഡല്‍ ഓഫീസറായ വിനോയ് ചന്ദ്രനെ സമീപിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന രീതിയിലാണ് ഇയാള്‍ അധ്യാപികയോട് സംസാരിച്ചത്. വാട്സാപ്പില്‍ നിരന്തരം സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോട്ടയത്ത് വരുന്നുണ്ടെന്നും നേരില്‍ കാണണമെന്നും പറഞ്ഞത്. നഗരത്തിലെ ഹോട്ടലില്‍ വരുമ്പോള്‍ 44 സൈസിലുള്ള ഷര്‍ട്ട് സമ്മാനമായി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ ദുരുദ്ദേശ്യം മനസിലാക്കിയ അധ്യാപികയും കുടുംബവും വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.
അധ്യാപികയുടെ പരാതി ലഭിച്ചതോടെ വിജിലന്‍സും ഉദ്യോഗസ്ഥനെ കുടുക്കാനുള്ള തിരക്കഥ തയ്യാറാക്കി. വിജിലന്‍സ് തന്നെയാണ് ഇയാള്‍ക്ക് കൈമാറാനുള്ള ഷര്‍ട്ട് അധ്യാപികയ്ക്ക് നല്‍കിയത്.
കോട്ടയത്ത് എത്തിയ ഉദ്യോഗസ്ഥന് റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടലില്‍ മുറിയെടുക്കുകയും അധ്യാപികയെ വിളിച്ചുവരുത്തുകയും ചെയ്തു. ഷര്‍ട്ടുമായി ഹോട്ടലില്‍ എത്തിയ അധ്യാപിക ഇത് ഉദ്യോഗസ്ഥന് കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘവും ഹോട്ടല്‍ മുറിയിലെത്തി. തുടര്‍ന്നാണ് വിനോയ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്.
Content Highlights: kerala aided school employees pf state nodal officer arrested from a hotel in kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..