കാഞ്ഞിരപ്പുഴ കല്ലാങ്കുഴി ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ കോടതിയിൽനിന്ന് ജില്ലാജയിലിലേക്ക് കൊണ്ടുപോകുന്നു
പാലക്കാട്: മണ്ണാര്‍ക്കാട് കല്ലാങ്കുഴി ഇരട്ടക്കൊലപാത കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പ്രതികള്‍ 50,000 രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കണം. പാലക്കാട് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
കാഞ്ഞിരപ്പുഴ കല്ലാങ്കുഴിയില് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സഹോദരങ്ങളായ കല്ലാങ്കുഴിയില് പള്ളത്തുവീട്ടില്‍ നൂറുദ്ദീന്‍ (40), സഹോദരന് ഹംസ (കുഞ്ഞുഹംസ-45) എന്നിവര്‍ കൊല്ലപ്പെട്ടത്. കേസില്‍ 25 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2013 നവംബര്‍ 20-നാണ് കേസിനാസ്പദമായ സംഭവം. എ.പി., ഇ.കെ. സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് നൂറുദ്ദീനെയും ഹംസയെയും കൊലപ്പെടുത്തിയത്. മരിച്ചവര്‍ എ.പി. വിഭാഗക്കാരായിരുന്നു. ഇവരുടെ മൂത്ത സഹോദരന് കുഞ്ഞുമുഹമ്മദിന് (57) സംഭവത്തില്‍ സാരമായ പരിക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദാണ് കേസിലെ പ്രധാനസാക്ഷി.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് തൃക്കള്ളൂര് കല്ലാങ്കുഴി ചേലോട്ടില്‍ വീട്ടില്‍ സി.എം. സിദ്ധിഖ് (52), കാഞ്ഞിരപ്പുഴ തൃക്കളൂര്‍ കല്ലാങ്കുഴി പലയക്കോടന്‍ സലാഹുദ്ദീന്, കല്ലാങ്കുഴി മങ്ങാട്ടുതൊടി വീട്ടില്‍ ഷമീര്‍ (32), കല്ലാങ്കുഴി അക്കിയംപാടം കഞ്ഞിച്ചാലില് വീട്ടില്‍ സുലൈമാന്‍ (49), കല്ലാങ്കുഴി മങ്ങാട്ടുതൊടിയില്‍ അമീര്‍ (29), പാലയ്ക്കാപ്പറമ്പില്‍ അബ്ദുള്‍ ജലീല്‍, കല്ലാങ്കുഴി തെക്കുംപുറയന്‍ വീട്ടില്‍ ഹംസ (ഇക്ക-52), കല്ലാങ്കുഴി ചീനത്ത് വീട്ടില്‍ ഫാസില്‍ (30), കാഞ്ഞിരപ്പുഴ തൃക്കാള്ളൂര് കല്ലാങ്കുഴി തെക്കുംപുറയന്‍ വീട്ടില്‍ ഫാസില്‍ (30) എന്നിവരടക്കം 25 പ്രതികളെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. കേസില്‍ നാലാംപ്രതിയായി പോലീസ് പേരുചേര്‍ത്ത ഹംസപ്പ വിചാരണ തുടങ്ങുംമുമ്പേ മരിച്ചിരുന്നു. മറ്റൊരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..