പ്രതീകാത്മകചിത്രം| Photo: REUTERS
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയത്തെ ഇളക്കിമറച്ച ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസില്‍ പ്രായപൂർത്തിയാകാത്ത അഞ്ചു പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. എ.ഐ.എം.ഐ.എം. എം.എൽ.എയുടെ മകൻ, ടി.ആർ.എസ്. നേതാവിന്റെ മകൻ, വഖഫ് ബോർഡ് അംഗത്തിന്റെ മകൻ എന്നിവര്‍ ഉള്‍പ്പെടെ പ്രതികളായ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ ജുവനൈൽ കോടതിയിലാണ് 600 പേജടങ്ങുന്ന കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പബ്ബിലെ ജീവനക്കാർ, പബ്ബിൽ ഉണ്ടായിരുന്ന ആളുകൾ, ടാക്സി ഡ്രൈവർ ഉൾപ്പെടെ 65 സാക്ഷികളാണ് കേസിലുള്ളത്. പെൺകുട്ടിയുടെ മൊഴി അനുസരിച്ച് കൃത്യമായ അന്വേഷണം കേസിൽ നടന്നതായാണ് പോലീസ് അവകാശപ്പെടുന്നത്. കേസിൽ അതിവേഗ വിചാരണവേണമെന്നും പ്രായപൂർത്തിയാകാത്ത പ്രതികളെ കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് മുതിർന്ന ആളുകൾ എന്ന നിലയിൽ പരിഗണിച്ചു കൊണ്ടുള്ള വിചാരണ വേണം എന്നും പോലീസ് കോടയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദ് ജൂബിലി ഹില്‍സ് ഭാഗത്തുവച്ച് മെയ് 28ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പബ്ബില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന 17 കാരിയെ കയറ്റിക്കൊണ്ടുപോയി ഇന്നോവ കാറില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള കുട്ടികള്‍ എന്ന നിലയില്‍ വലിയ പ്രതിഷേധം സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ അരങ്ങേറിയിരുന്നു. തുടര്‍ന്ന് ജൂണ്‍ ആദ്യ ആഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. തുടര്‍ന്ന് കോഫി ഷോപ്പിലും കേക്ക് ഷോപ്പിലും പോയി. ഇവിടെ നിന്നും ഇന്നോവ കാറിലേക്ക് മാറുകയും വാഹനം പാര്‍ക്ക് ചെയ്ത് മാറി മാറി പ്രതികള്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൂടെയുള്ളവര്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമ കേസ് ചുമത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടാണ് ഇത് ബലാത്സംഗക്കേസാക്കി മാറ്റി രജിസ്റ്റര്‍ ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..