കൊല്ലപ്പെട്ട സിദ്ദിഖ്, അട്ടപ്പാടി ചുരത്തിൽ കണ്ടെത്തിയ ബാഗുകൾ
തിരൂർ : വ്യാപാരി മേച്ചേരി സിദ്ദിഖിന്റെ വേർപാട് വിശ്വസിക്കാനാവാതെ വീട്ടുകാരും നാട്ടുകാരും. കോഴിക്കോട് ഹോട്ടൽ നടത്തിവരികയായിരുന്ന സിദ്ദിഖ് സാധാരണ കോഴിക്കോട് ഹോട്ടലിലേക്ക് പോയാൽ ഒരാഴ്ച കഴിഞ്ഞാണ് വീട്ടിൽ വരാറുള്ളത്. ഒരാഴ്ചവന്നില്ലെങ്കിലും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുക പതിവാണ്.
കഴിഞ്ഞ 18-ന് രാവിലെ 11-ന് സിദ്ദിഖ് കോഴിക്കോട് ഒളവണ്ണയിലേക്ക് പോയി. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. പക്ഷേ പിന്നീട് സിദ്ദിഖിന്റെ അക്കൗണ്ടിലെ കാഷ് ബാലൻസ് മകൻ പരിശോധിച്ചപ്പോൾ പണം പിൻവലിച്ചതായും കണ്ടു. ഇതോടെ സംശയംതോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് സിദ്ദിഖിനെ കൊലപ്പെടുത്തിയ വാർത്തയാണ് പോലീസിൽനിന്ന് വീട്ടുകാർ അറിഞ്ഞത്. സിദ്ദിഖിന്റെ വിദേശത്തുള്ള മകൻ അവധിക്ക് നാട്ടിലെത്തി വീട്ടിലുണ്ടായിരുന്നു. കൊല്ലത്തേക്ക് വിവാഹംകഴിച്ചയച്ച അഭിഭാഷകയായ മകളും സിദ്ദിഖിന്റെ മറ്റു മക്കളുമെല്ലാം വീട്ടിൽത്തന്നെയുണ്ടായിരുന്നു ഈ ദുഃഖവാർത്ത അറിയുമ്പോൾ. ആ ഞെട്ടലിൽനിന്ന് ഈ കുടുംബമിതുവരെ കരകയറിയിട്ടില്ല.
മരണവാർത്ത അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും ഓരോന്നായി വീട്ടിലേക്കെത്തിത്തുടങ്ങി. ‘സിദ്ദിഖ് ഞങ്ങൾക്കെല്ലാം വേണ്ടപ്പെട്ടവനാണ്, നല്ല മനസ്സിനുടമയാണ്’ -എല്ലാവരും ഒരേേസ്വരത്തിൽ പറഞ്ഞു. എന്നാൽ മൃതദേഹം വെട്ടിമുറിക്കപ്പെട്ടതിനാലും പഴക്കംചെന്നതിനാലും നാട്ടുകാർക്കൊന്നും അവസാനമായി കാണാൻ കഴിഞ്ഞില്ല. എല്ലാവരും മൃതദേഹം ഖബറടക്കിയ തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദിലെത്തി മയ്യത്ത് നമസ്കാരത്തിൽ പങ്കെടുത്തു.
റിയാദിൽനിന്ന് മടങ്ങിയെത്തിയത് അഞ്ചുകൊല്ലം മുമ്പ്
തിരൂർ : റിയാദിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന സിദ്ദിഖ് അഞ്ചു വർഷം മുമ്പാണ് നാട്ടിലേക്കു വന്നത്. കോവിഡ് കാലത്താണ് കോഴിക്കോട് ഹോട്ടൽ തുടങ്ങിയത്.
ഈ കെട്ടിടം 1990-ൽ സിദ്ദിഖ് വാങ്ങിയതായിരുന്നു. ഇവിടെ അഞ്ചു ജീവനക്കാരുണ്ട്. തന്റെ സ്വദേശമായ ഏഴൂർ പി.സി. പടിയിൽ രണ്ടു ഹോട്ടലുകൾ തുടങ്ങിയെങ്കിലും ലാഭകരമല്ലാത്തതിനാൽ പൂട്ടുകയായിരുന്നു.
ബാഗിൽ ഉപ്പ; പൊട്ടിക്കരഞ്ഞ് സുഹൈലും ഷിയാസും
ബാഗിലാക്കിയനിലയിൽ ഉപ്പയുടെ മൃതദേഹംകണ്ട് പൊട്ടിക്കരഞ്ഞ് മക്കളായ സുഹൈലും ഷിയാസും.
സിദ്ദിഖിന്റെ മൃതദേഹാവശിഷ്ടങ്ങൾ അട്ടപ്പാടി ചുരത്തിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാവിലെ പോലീസിനും ബന്ധുക്കളോടുമൊപ്പം സുഹൈലും ഷിയാസും ചുരത്തിലെത്തിയത്. മൃതദേഹമടങ്ങിയ ബാഗുകൾ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആംബുലൻസിലേക്കുമാറ്റി. തുടർന്ന് മൃതദേഹം തിരിച്ചറിയാൻ പോലീസ് ഇവരെ വിളിപ്പിക്കുകയായിരുന്നു.
അരയ്ക്കുമുകളിൽ മുറിച്ചുമാറ്റപ്പെട്ട മൃതദേഹവും ജീർണിച്ച മുഖവും കണ്ടതോടെ ഇരുവരും തകർന്നുപോയി. കണ്ണുകളടച്ച് തിരിഞ്ഞ് സഹോദരീ ഭർത്താവ് ഫിറോസ് പള്ളത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറികൂടിയാണ് ഫിറോസ് പള്ളത്ത്. ഇദ്ദേഹവും മൃതദേഹം തിരിച്ചറിഞ്ഞു.
ഹോട്ടലിലേക്കുപോയ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിനിടവരുത്തിയതെന്ന് ഫിറോസ് പറഞ്ഞു. തുടർന്നാണ് പോലീസിൽ പരാതിനൽകിയത്.
കനത്ത പോലീസ് സുരക്ഷ; ഒമ്പതാംവളവിൽ ഉദ്വേഗം, അമ്പരപ്പ്
സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന അട്ടപ്പാടി ചുരം റോഡിലെ ഒമ്പതാംവളവ് വെള്ളിയാഴ്ച സാക്ഷ്യംവഹിച്ചത് ഉദ്വേഗത്തിന്റെ നിമിഷങ്ങൾക്ക്. തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തി അട്ടപ്പാടി ചുരത്തിൽ തള്ളിയെന്ന വാർത്ത കാട്ടുതീപോലെയാണ് പടർന്നത്.
കോടമഞ്ഞ് നീങ്ങുംമുൻപേ ചുരം കയറിയും ഇറങ്ങിയും പോലീസ് വാഹനങ്ങൾ വന്നുതുടങ്ങി. അതിനുമുമ്പുതന്നെ മാധ്യമപ്രവർത്തകരും നാട്ടുകാരുമടക്കം ചെറിയ ആൾക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. ഒമ്പതാംവളവിലെ വ്യൂ പോയിന്റിൽനിന്നാണ് മൃതദേഹം തള്ളിയതെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, തൊട്ടുതാഴെ വളവിലുള്ള മന്ദംപൊട്ടി തോട്ടിലാണ് മൃതദേഹങ്ങളടങ്ങിയ ബാഗുകൾ കണ്ടെത്തിയത്.
അട്ടപ്പാടി സന്ദർശിക്കുന്നവർ ഇവിടെനിന്ന് സെൽഫിയെടുക്കുന്നത് പതിവാണ്. എന്നാൽ, മൃതദേഹത്തിൽനിന്നുള്ള ദുർഗന്ധം ആരും ശ്രദ്ധിച്ചില്ല. ചുരത്തിൽ അറവുമാലിന്യമടക്കം തള്ളുന്നത് പതിവാണ്. സെൽഫിയെടുക്കുന്നവർ ആ മാലിന്യത്തിന്റെ ദുർഗന്ധമാണെന്ന് കരുതിയതുമൂലമാകാം ശ്രദ്ധയിൽ വരാതിരുന്നതെന്നാണ് നിഗമനം.
റോഡിൽനിന്ന് ശ്രദ്ധിച്ചുനോക്കിയാൽ തോട്ടിലെ പാറക്കെട്ടുകൾക്കിടയിൽ കിടക്കുന്ന ട്രോളി ബാഗ് കാണാമായിരുന്നു. കൈവരിക്കുസമീപം റിബൺ കെട്ടി പോലീസ് ബന്തവസ്സാക്കി. അഗളി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും തിരൂർ ഡിവൈ.എസ്.പി. ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി.
റോഡിന്റെ ഒരുവശം മുഴുവൻ പോലീസ് വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. വ്യൂ പോയിന്റിനുസമീപവും ആളുകളുടെയും വാഹനങ്ങളുടെയും തിരക്കായിരുന്നു. യാത്രാവാഹനങ്ങളെ പോലീസ് നിയന്ത്രിച്ച് കടത്തിവിട്ടുകൊണ്ടിരുന്നു.
ഇതിനിടെ മലപ്പുറം എസ്.പി. എസ്. സുജിത് ദാസ് സ്ഥലത്തെത്തി. എട്ടരയോടെ മൃതദേഹമടങ്ങിയ ബാഗുകളെടുക്കാനുള്ള തീരുമാനമായി. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ വടംകെട്ടി താഴെയിറങ്ങി. ജനങ്ങളെ പോലീസ് ഒഴിപ്പിച്ചു. ഒമ്പതുമണിക്ക് ആദ്യത്തെ ട്രോളി ബാഗ് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് വടവുമായി ബന്ധിച്ച് മുകളിലേക്ക് വലിച്ചുയർത്തി. ഇതോടെ പരിസരത്ത് ദുർഗന്ധം പരന്നു. ബാഗ് ആംബുലൻസിലേക്ക് മാറ്റി.
തുടർന്ന് രണ്ടാമത്തെ ബാഗും മുകളിലേക്ക് വലിച്ചുയർത്തി ആംബുലൻസിലെത്തിച്ചു. പിന്നെയും ഒരുമണിക്കൂറോളം പോലീസ് സ്ഥലത്ത് ക്യാമ്പുചെയ്തു. പത്തരയോടെയാണ് ആംബുലൻസും പോലീസ് വാഹനങ്ങളും ചുരമിറങ്ങിത്തുടങ്ങിയത്.
Content Highlights: hotel owner murder, kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..