യുവാവിനെ അക്രമികൾ മർദിക്കുന്നു, ആക്രമണത്തിൽ പരിക്കേറ്റ വിനു
തിരുവല്ലം: പനത്തുറയ്ക്കടുത്ത് ബൈപ്പാസിലെ സർവീസ് റോഡിൽ ഭീതിവിതച്ച് അക്രമിസംഘം. ആറുപേരടങ്ങുന്ന സംഘം യുവാക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. കമ്പിയും മൺവെട്ടിയും ഉപയോഗിച്ചായിരുന്നു അക്രമം. സംഭവം തടയാനെത്തിയ നാട്ടുകാരെ സംഘം വിരട്ടിയോടിച്ചു. ആക്രമണ സംഘത്തിലെ ആറുപേരിൽ നാലുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.
പനത്തുറയ്ക്കു സമീപം സർവീസ് റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ മദ്യശാലയ്ക്കു മുന്നിൽ കഴിഞ്ഞ 27-ന് രാത്രി എട്ടോടെയായിരുന്നു അക്രമം. പാച്ചല്ലൂർ സ്വദേശികളായ പ്രേംശങ്കർ(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. വെള്ളാർ സ്വദേശികളായ വിനു(27), ജിത്തുലാൽ(23) എന്നിവരൊണ് സംഘം ആക്രമിച്ചത്. വിനുവിന്റെ കാലുകൾ കമ്പിയും മൺവെട്ടിയുടെ പിടിയും ഉപയോഗിച്ച് പ്രതികൾ അടിച്ചൊടിക്കുകയായിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ജിത്തു തടയാനെത്തിയപ്പോൾ സംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.
ഒന്നാംപ്രതി പ്രേംശങ്കറിന്റെ സഹോദരൻ ഉണ്ണിശങ്കറിനെ ജിത്തുലാലും സംഘവും ഒരുവർഷം മുമ്പ് ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നതായും ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞദിവസം നടന്ന ആക്രമണമെന്നും തിരുവല്ലം പോലീസ് പറഞ്ഞു.
എസ്.എച്ച്.ഒ. രാഹുൽ രവീന്ദ്രൻ, എസ്.ഐ.മാരായ കെ.പി.അനൂപ്, മനോഹരൻ, സീനിയർ സി.പി.ഒ.മാരായ രാജീവ്, ഷിജു എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
Content Highlights: four people arrested for violence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..