മദ്യപിച്ച് അപകടകരമായ നിലയിൽ അഗ്നിരക്ഷാസേനയുടെ വാഹനമോടിച്ച ഡ്രൈവറെ വാഹനത്തിൽനിന്നിറക്കുന്നു
അടൂര്‍: മദ്യപിച്ച് അപകടകരമായ നിലയില്‍ ഫയര്‍ എന്ജിന് ഓടിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. നിലമ്പൂര്‍ അഗ്നിരക്ഷാനിലയത്തിലെ ഡ്രൈവര്‍ ശൂരനാട് നോര്‍ത്ത് അജയഭവനില്‍ സി.വിജയകുമാറിനെയാണ് അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച അടൂര്‍-ഭരണിക്കാവ് സംസ്ഥാനപാതയില്‍ മണക്കാല എന്‍ജിനിയറിങ് കോളേജിന് സമീപമായിരുന്നു സംഭവം.
ശബരിമല ഡ്യൂട്ടിയുടെ ഭാഗമായി പ്ലാപ്പള്ളി താത്കാലികനിലയത്തിലെ ജോലിക്കെത്തിയതായിരുന്നു വിജയകുമാര്‍. ഈ ഡ്യൂട്ടിയുടെ അവസാന ടേണിലുള്ള സേനയുടെ ഡ്രൈവറായിരുന്നു. പ്ലാപ്പള്ളിയിലെ ജോലി അവസാനിച്ചതോടെ വിജയകുമാര്‍, പരവൂരിലെ ഫയര്‍ എന്ജിന് അവിടെ നല്കാന് പോകുകയായിരുന്നു.
വാഹനം മണക്കാലയില്‍ സ്വകാര്യബസിന് സൈഡ് കൊടുക്കവേ, നിയന്ത്രണംവിട്ട് റോഡിനുകുറുകെ നിന്നു. വീണ്ടും മുന്നോെട്ടടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. മദ്യലഹരിയില്‍ ഇയാള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. പോലീസെത്തിയപ്പോഴാണ് വാഹനത്തില്നിന്നിറങ്ങിയത്.
ഫയര്‍ എന്ജിന് റോഡിനുകുറുകെ 15 മിനിറ്റോളം കിടന്നു. ഗതാഗതക്കുരുക്കുമുണ്ടായി. അടൂര്‍ അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് ഇത് മാറ്റിയത്. അലക്ഷ്യമായി വാഹനമോടിച്ചതിന് വിജയകുമാറിന്റെപേരില് കേസെടുത്തു.
Content Highlights: fire force driver taken in custody adoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..