പ്രതീകാത്മക ചിത്രം/മാതൃഭൂമി
നെടുങ്കണ്ടം: മുഖംമൂടി അണിഞ്ഞെത്തിയ മോഷ്ടാക്കള്‍ സ്പ്രേയടിച്ചശേഷം കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച നടത്തിയെന്ന കഥയുമായി വീട്ടമ്മ. ചോദ്യം ചെയ്യലില്‍ വീട്ടമ്മയുടെ കള്ളക്കഥ പൊളിച്ചടുക്കി നെടുങ്കണ്ടം പോലീസ്. മഞ്ഞപ്പെട്ടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം അരങ്ങേറിയത്.
ഭര്‍ത്താവ് പാലുമായി സൊസൈറ്റിയിലേക്കുപോയ സമയത്ത് അലമാരയിലിരുന്ന 20,000 രൂപയും മോഷണം പോയെന്നാണ് വീട്ടമ്മ പറഞ്ഞത്. ഏഴ് മണിയോടെ തൊഴുത്തില്‍ പശുവിന് വെള്ളം കൊടുത്തുകൊണ്ടിരിക്കുന്നതിനിടെ ആരോ വിളിക്കുന്നതായി കേട്ടു. അടുക്കളവാതിലിലൂടെ അകത്തേക്ക് ചെന്നപ്പോള്‍ മുഖം മറച്ച രണ്ടുപേര്‍ അലമാരയും മേശയും തപ്പുന്നതുകണ്ടു. ബഹളം വെക്കാന്‍ തുനിഞ്ഞപ്പോള്‍ ഒരാള്‍ കത്തി കഴുത്തില്‍ വെച്ചു. കൂടെയുണ്ടായിരുന്ന ആള് സ്പ്രേ മുഖത്തടിച്ചു. എന്തോ വസ്തു വായിലൊഴിച്ചു. പിന്നീട് അവര്‍ അടുക്കളയിലെ ഷെല്‍ഫില്‍ പാത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന് തൂക്കമുള്ള മാലയും അരപ്പവനുള്ള കമ്മലും മോഷ്ടിച്ചു. ബോധരഹിതയായ തന്നെ അടുത്തുതാമസിക്കുന്ന സ്ത്രീ പിന്നീട് മുഖത്ത് വെള്ളംതളിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു എന്നാണ് വീട്ടമ്മ നാട്ടുകാരോട് പറഞ്ഞത്.
മടങ്ങിയെത്തിയ ഭര്‍ത്താവ് വീട്ടമ്മയെ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. പോലീസെത്തി പരിശോധന നടത്തിയപ്പോള്‍ മൊഴിയിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇവരോട് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. ഇരുവരെയും നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനു ചോദ്യം ചെയ്തതോടെയാണ്, എല്ലാം കെട്ടുകഥയാണെന്ന് വീട്ടമ്മ സമ്മതിച്ചത്.
ബാബുവിന് സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയപ്പലിശ അടയ്ക്കാനുണ്ട്. ഈ പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അയാള്‍. എന്നാല്‍ വീട്ടമ്മ തന്റെ സ്വര്‍ണമാലയും കമ്മലും കുറച്ചുനാള്‍ മുമ്പ് ഇളയമകള്‍ക്ക് നല്‍കിയിരുന്നു. അലമാരയില്‍ പണമുണ്ടായിരുന്നെന്ന വീട്ടമ്മയുടെ വാദവും കളവായിരുന്നു. മാലയും കമ്മലും നല്‍കിയതില്‍ ഭര്‍ത്താവ് ദേഷ്യപ്പെടുമെന്ന് ഭയന്നാണ് മോഷണക്കഥ ഉണ്ടാക്കിയതെന്നാണ് വീട്ടമ്മ പോലീസിനോട് പറഞ്ഞത്. മൊഴി രേഖപ്പെടുത്തിയശേഷം ഇരുവരെയും പോലീസ് വിട്ടയച്ചു.
Content Highlights: fake theft complaint by woman in nedukandam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..