മരിച്ച മനോഹരൻ, ദൃക്സാക്ഷിയായ രമാദേവി
കൊച്ചി: തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദൃക്സാക്ഷിയായ സ്ത്രീ. പോലീസ് പിടിച്ച് നിർത്തി മുഖത്ത് അടിക്കുകയായിരുന്നുവെന്നും മുഖത്ത് അടിച്ചപ്പോൾ മനോഹരൻ നിന്ന് വിറയ്ക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. വാഹന പരിശോധനക്കിടെ ഇരുചക്ര വാഹനം നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്ന് പോയി പോലീസ് മർദ്ദിക്കുകയായിരുന്നു.
'അവിടെ ബഹളം കേട്ടാണ് ഞാൻ ഓടി ചെന്നത്. മൂന്ന് പോലീസുകാർ ഉണ്ടായിരുന്നു. വണ്ടി കൈകാണിച്ചാൽ നിർത്താൻ പാടില്ലേയെന്ന് അവര് ചോദിച്ചു. സാറേ...ഞാൻ പേടിച്ചിട്ടാണ് നിർത്താത്തത് എന്നാണ് മനോഹരൻ പോലീസിനോട് പറഞ്ഞത്. വണ്ടി വയ്ക്കാനുള്ള സാവകാശം അവർ കൊടുത്തില്ല. വണ്ടി നിർത്തി ഹെൽമറ്റ് ഊരിയപാടെ പോലീസ് മുഖത്ത് അടിക്കുകയായിരുന്നു. മുഖത്ത് അടിച്ചപ്പോൾ മനോഹരൻ നിന്ന് വിറയ്ക്കുകയായിരുന്നു. പിന്നാലെ മദ്യപിച്ചിട്ടുണ്ടോയെന്ന് നോക്കുന്ന യന്ത്രം കൊണ്ടുവന്ന് ഊതിപ്പിച്ചു. പക്ഷേ അവൻ മദ്യപിച്ചിട്ടില്ലായിരുന്നു. പിന്നാലെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു'- ദൃക്സാക്ഷിയായ രമാദേവി പറയുന്നു.
വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ട് വാഹനം നിർത്താത്തതിനെ തുടർന്ന് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണെന്നാണ് പോലീസ് പറയുന്നത്. ഉടൻ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മനോഹരൻ മരിച്ച നിലയിലായിരുന്നു.
ഇന്ന് രാവിലെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ എസ് ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ ക്രൈംബ്രാഞ്ചിന് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മനോഹരന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.
Content Highlights: Eye witness with allegations in Tripunithura custodial death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..