ഡി.ജെ. പാർട്ടിക്കിടെ എക്‌സൈസ് പരിശോധനയ്‌ക്കെത്തിയപ്പോൾ | Screengrab: Mathrubhumi News
കൊച്ചി: നിയമങ്ങള്‍ കാറ്റില്‍ പറത്തി ഡി.ജെ. പാര്‍ട്ടി നടത്തുകയും ചട്ടം ലംഘിച്ച് മദ്യം വിളമ്പുകയും ചെയ്ത രണ്ട് ഹോട്ടലുകള്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു. ഒരു ഹോട്ടലില്‍നിന്ന് 50 ലിറ്റര്‍ മദ്യവും കസ്റ്റഡിയിലെടുത്തു. കൊച്ചി നഗരത്തില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് എക്‌സൈസ് സംഘം രണ്ട് ഹോട്ടലുകള്‍ക്കെതിരേ നടപടിയെടുത്തത്.
എറണാകുളം നോര്‍ത്തിലെ ഒരു ഹോട്ടലില്‍നിന്നാണ് 50 ലിറ്റര്‍ മദ്യം കസ്റ്റഡിയിലെടുത്തത്. ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഡി.ജെ. പാര്‍ട്ടിയും മദ്യസത്കാരവും ഒരുമിച്ചായിരുന്നു. എന്നാല്‍ ഇവിടെ മദ്യം വിളമ്പാനോ പ്രദര്‍ശിപ്പിക്കാനോ അനുമതിയുണ്ടായിരുന്നില്ല. സംഭവത്തില്‍ ഹോട്ടല്‍ മാനേജറെ അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന് പിഴയും ചുമത്തി.
പുതുവത്സര ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ പോലീസും എക്‌സൈസും നഗരത്തില്‍ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ചില ഹോട്ടലുകള്‍ പുതുവത്സരദിനത്തിലെ മദ്യവില്പന ലക്ഷ്യമിട്ട് ഡി.ജെ. പാര്‍ട്ടിക്കൊപ്പം വന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കപ്പിള്‍സിനും വനിതകള്‍ക്കും സൗജന്യ പ്രവേശനം, സൗജന്യ മദ്യം തുടങ്ങിയ ഓഫറുകളാണ് പല ഹോട്ടലുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ഹോട്ടലുകളെ എക്‌സൈസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. പുതുവത്സരത്തോട് അനുബന്ധിച്ചുള്ള ലഹരിയൊഴുക്ക് തടയാന്‍ നഗരത്തില്‍ മഫ്തിയിലും പോലീസ് നിരീക്ഷണമുണ്ട്.
Content Highlights: excise raid in kochi dj party venues action taken against two hotels
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..