നയന സൂര്യ
തിരുവനന്തപുരം: യുവസംവിധായക നയനാസൂര്യന്റെ മൃതദേഹത്തില്‍നിന്നു ശേഖരിച്ച നഖം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ മെഡിക്കല്‍ കോേളജിലെ പത്തോളജി ലാബിനു കൈമാറിയെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്. എന്നാല്‍, പോലീസ് െേകസടുത്തവയുടെ സാമ്പിളുകള്‍ പത്തോളജി ലാബിലേക്ക് അയയ്ക്കാറില്ലെന്നും ഈ വിവരം തെറ്റിദ്ധാരണയുണ്ടാക്കാനാണെന്നും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ഡോക്ടര്‍ മൃതദേഹത്തില്‍നിന്നു ശേഖരിച്ച് പോലീസിനു നല്കുന്ന സാമ്പിളുകളടക്കം ഫൊറന്‍സിക് സയന്‍സ് ലാബിലാണ് അയയ്ക്കേണ്ടത്. ഫൊറന്‍സിക് ലാബില്‍ നയനാ കേസിലെ ഒരു സാമ്പിളുകളും എത്തിയിട്ടുമില്ല. കേസില്‍ ഏറ്റവും നിര്‍ണായകമാകേണ്ടിയിരുന്ന നഖത്തിന്റെ സാമ്പിള്‍ ഫൊറന്‍സിക് ലാബില്‍ എത്താതെ അപ്രത്യക്ഷമായതായി കേസ് പുനഃപരിശോധിച്ച സംഘവും കണ്ടെത്തിയിരുന്നു. മറ്റു സാമ്പിളുകളും െഫാറന്സിക്കിലേക്ക് അയച്ചിട്ടില്ല.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സീല്‍ചെയ്ത കവറിലാണ് സാമ്പിള്‍ നല്‍കിയതെന്നും അവ പത്തോളജി ലാബില്‍ അപ്പോള്‍ത്തന്നെ എത്തിച്ചുവെന്നുമാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറയുന്നത്.
ഇത് പോലീസ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേസിന്റെ ആദ്യഘട്ട അന്വേഷണസമയത്ത് ഫൊറന്‍സിക് സയന്‍സ് ലാബ് ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സുനില്‍ എസ്.പി. പറഞ്ഞു.
സാമ്പിളുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച് കോടതി മുഖേന ഫൊറന്‍സിക്കിലേക്ക് അയയ്ക്കണമെന്നാണ് ചട്ടം. പരിശോധനകള്‍ക്കു ശേഷം ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്നതും കോടതിക്കാണ്. ഇവിടെനിന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് കൈപ്പറ്റേണ്ടത്.
സാമ്പിളുകള്‍ എല്ലാം നശിപ്പിച്ചോ?
നഖത്തിന്റെ മൈക്രോസ്കോപ്പിക് പരിശോധന നടത്തിയിരുന്നുവെങ്കില്‍ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമായിരുന്നെന്നാണ് വിദഗ്ധര്‍ പറയുന്നത്. നയന മരിച്ചുകിടന്ന സ്ഥലത്ത് രണ്ടാമതൊരാളിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ അതറിയാനും നഖത്തിന്റെയും വസ്ത്രത്തിന്റെയുമടക്കം സാമ്പിള്‍ പരിശോധനയിലൂടെ കഴിയുമായിരുന്നു. ഡി.എന്‍.എ. പരിശോധനയുടെ സാധ്യതയും ഉണ്ടായിരുന്നു. ബലപ്രയോഗം നടന്നിട്ടുണ്ടായിരുന്നെങ്കില്‍ അതും അറിയാം. ഫൊറന്‍സിക് ലാബില്‍ എത്തിക്കാതെ നഖവും വസ്ത്രങ്ങളും നശിപ്പിച്ചതായാണ് വിവരം.
ലാപ്ടോപ്പും മൊബൈല്‍ഫോണും ഇത്തരത്തില്‍ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ഇവ പരിശോധിച്ചാല്‍ നയനയുടെ അവസാന സമയ പ്രവൃത്തികളടക്കമുള്ളവയിലേക്കു വഴികാട്ടുമായിരുന്നു.
അതേസമയം ലാപ്ടോപ്പിലെ മുഴുവന്‍ ഡേറ്റകളും നശിപ്പിച്ചനിലയിലും ഫോണിലെ സന്ദേശങ്ങള്‍ മായ്ച്ചുകളഞ്ഞ നിലയിലുമാണ് പോലീസ് നയനയുടെ വീട്ടുകാര്‍ക്കു കൈമാറിയത്. മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളടക്കം മ്യൂസിയം പോലീസ് സ്റ്റേഷനില്‍നിന്ന് അപ്രത്യക്ഷമായതായി കേസ് പുനഃപരിശോധിച്ച എ.സി. ദിനില്‍ കണ്ടെത്തിയിരുന്നു.
ഫൊറന്‍സിക് ലാബില്‍ വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച് സംഘം
കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ഫൊറന്‍സിക് സയന്‍സ് ലാബില്‍ എത്തി വിവരങ്ങള്‍ ആരാഞ്ഞു. നയനയുടെ മരണവുമായി ബന്ധപ്പെട്ട സാമ്പിളുകള്‍ ഒന്നുംതന്നെ ഇവിടെ എത്തിയിട്ടില്ലായെന്ന് മറുപടിയും രേഖാമൂലം ലഭിച്ചു. തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട കേസില്‍ ഇനി ക്രൈംബ്രാഞ്ചിനു പിടിവള്ളിയാവുക ഇലക്ട്രോണിക് തെളിവുകളാവും. ലാപ്ടോപ്പിലെയും മൊബൈല്‍ഫോണിലെയും നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാനാകും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ശ്രമം.
നയനയെ മരിച്ച നിലയില്‍ കണ്ട വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന
യുവസംവിധായക നയനാസൂര്യനെ മരിച്ചനിലയില്‍ കണ്ടെത്തിയ വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനു സമീപത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധനയ്ക്കെത്തി. മരണസമയത്ത് മ്യൂസിയം പോലീസ് തയ്യാറാക്കിയ മഹസര്‍ റിപ്പോര്‍ട്ടിന്റെ വിശകലനത്തിനാണ് ക്രൈംബ്രാഞ്ച് എത്തിയത്. നയന കിടന്നിരുന്ന മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. അന്വേഷണസംഘത്തിന്റെ തലവന്‍ എസ്.പി. മധുസൂദനന്റെയും അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തിലിന്റെയും നേതൃത്വത്തിലായിരുന്നു ഒരുമണിക്കൂറോളം നീണ്ട പരിശോധന.
വീടിനുള്ളില്‍നിന്ന് പുറത്തേക്കു ചാടി രക്ഷപ്പെടാന്‍ കഴിയുന്ന ബാല്‍ക്കണി സംഘം പരിശോധിച്ചു. ഒരു സംഘാംഗത്തെക്കൊണ്ട് മതില് വഴി ബാല്‍ക്കണിയിലേക്കു കയറാന്‍ കഴിയുമോ എന്നും നോക്കി. ഒട്ടും ആയാസമില്ലാതെ തന്നെ മതില്‍വഴി ബാല്‍ക്കണിയിലേക്ക് എത്താനും തിരികെയിറങ്ങാനും കഴിയുമെന്ന് നിഗമനത്തിലേക്കുമെത്തി.
ബാല്‍ക്കണിയില്‍നിന്നു മതിലിലേക്കുള്ള ദൂരം ഉള്‍പ്പെടെ അളന്നു. മരണം നടന്ന് നാലുവര്‍ഷം പിന്നിട്ടതിനാല്‍ ഈ സ്ഥലത്തുനിന്ന് കാര്യമായ തെളിവുകളൊന്നും ശേഖരിച്ചില്ല. ഇപ്പോള്‍ ഈ വീട്ടില്‍ മറ്റൊരു വാടകക്കാരാണ് താമസം. വീട് പെയിന്റടിച്ച് മോടി പിടിപ്പിച്ചെങ്കിലും വാതിലുകളും ജനാലകളും മാറ്റിയിട്ടില്ല.
ക്രൈംബ്രാഞ്ച് സംഘത്തില്‍നിന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനെ ഒഴിവാക്കും
തിരുവനന്തപുരം: നയനാ കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ കയറിക്കൂടിയ മ്യൂസിയം സ്റ്റേഷനിലെ മുന്‍ ഉദ്യോഗസ്ഥനെ സംഘത്തില്‍നിന്നു മാറ്റണമെന്ന് ഡി.ജി.പി. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.ക്ക് നിര്‍ദേശം നല്കി.
നയനയുടെ ദുരൂഹമരണം തുടക്കത്തില്‍ അട്ടിമറിച്ച മ്യൂസിയം സ്റ്റേഷനിലെ പോലീസുകാരനായിരുന്നു ഇയാള്‍ എന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് നടപടി. ഇത്തരം കേസുകളിലെ പ്രാദേശികബന്ധങ്ങളുള്ള മുന്‍ ലോക്കല്‍ പോലീസുകാരെ ഉള്‍പ്പെടുത്താറുണ്ട് എന്നതുകൊണ്ടാവാം ഇദ്ദേഹം അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കേസിന്റെ പുനരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തെ കഴിഞ്ഞദിവസം വിപുലീകരിച്ചപ്പോഴാണ് മ്യൂസിയം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെയും ഉള്‍പ്പെടുത്തിയത്.
ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണവും അട്ടിമറിക്കപ്പെടും എന്ന ആശങ്കയിലായി നയനയുടെ ബന്ധുക്കള്‍. കഴിഞ്ഞ അഞ്ചിനാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ആദ്യം രൂപവത്കരിച്ച സംഘത്തില്‍ പത്തില്‍ താഴെ ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്.
എന്നാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ സംഘം വിപുലീകരിച്ച് 13 അംഗങ്ങളാക്കി ഉത്തരവിറങ്ങി. ഇയാള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താനാണ് തിടുക്കപ്പെട്ട് അന്വേഷണസംഘത്തെ വിപുലീകരിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Content Highlights: director nayana suryan death case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..