അന്തരിച്ച അശ്വതി, അറസ്റ്റിലായ രതീഷ്
തിരുവനന്തപുരം: ആത്മഹത്യയാണെന്നു കരുതിയ യുവതിയുടെ മരണം ഒൻപതു കൊല്ലത്തിനു ശേഷം കൊലപാതകമെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് അറസ്റ്റിലായി. നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസിൽ അശ്വതിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നേമത്തെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.മരിക്കുമ്പോൾ 23 വയസായിരുന്നുഅശ്വതിയക്ക് പ്രായം. ലോക്കൽ പോലീസ് അന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. കുടുംബകലഹമാണ് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ, അശ്വതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
പഴയ അസ്വാഭാവിക മരണങ്ങളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുന്നതിനിടെയാണ് അശ്വതിയുടെ മരണം സംബന്ധിച്ച റിപ്പോർട്ടിൽ ചില സംശയങ്ങളുദിച്ചത്. ഭർത്താവ് രതീഷിന്റെ കൈയിലുണ്ടായിരുന്ന ഒരു പൊള്ളലിന്റെ പാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കച്ചിത്തുരുമ്പായത്. കത്തിക്കരിഞ്ഞ അശ്വതിയുടെ ശരീരത്തിൽ പിടിച്ചതിലൂടെയാണ് പൊള്ളലേറ്റതെന്നാണ് രതീഷ് പറഞ്ഞത്. എന്നാൽ, ഇതു വിശ്വസിക്കാൻ പോലീസ് തയ്യാറായില്ല. അങ്ങനെയെങ്കിൽ കൈയുടെ അകം ഭാഗത്തേ പൊള്ളലുണ്ടാകൂവെന്നും പുറംഭാഗത്ത് പൊള്ളലുണ്ടാകില്ലെന്നും പോലീസ് വിലയിരുത്തി. തുടർന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകളിലേക്കു നീങ്ങുകയായിരുന്നു.
അശ്വതിയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരെ കണ്ട് അന്വേഷണസംഘം വീണ്ടും വിവരങ്ങൾ ശേഖരിച്ചു. സംഭവം എങ്ങനെയാണ് നടന്നതെന്ന് പുനഃസൃഷ്ടിച്ചാൽ മാത്രമേ പൊള്ളലേറ്റത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാകൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഇതേത്തുടർന്ന് ഇതിനായി ഡോക്ടർമാരുടെ ഒരു സംഘത്തെ നിയോഗിക്കുകയും അവർ സംഭവം പുനഃസൃഷ്ടിച്ച് പരിശോധനകൾ നടത്തുകയും ചെയ്തു. അശ്വതിയുടെ മരണം ആത്മഹത്യയല്ലെന്നും മറ്റൊരാൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്നും ഡോക്ടർമാരുടെ വിലയിരുത്തലുണ്ടായി.
അശ്വതിയും രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിൽ മറ്റാരും വന്നിട്ടില്ലെന്നും അന്വേഷണസംഘം മനസ്സിലാക്കി. ഇതിനിടെ രതീഷിന് നുണപരിശോധന നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനു സമ്മതിച്ചിരുന്നില്ല.
കൂടുതൽ ചോദ്യംചെയ്യലിൽ അശ്വതിയുടെ ദേഹത്ത് താൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് രതീഷിനെ അറസ്റ്റുചെയ്തത്.
പൂഴിക്കുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന രതീഷും അശ്വതിയും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രതീഷ് അശ്വതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു.
ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലും സംഘവുമാണ് കേസ് അന്വേഷിച്ചത്.
മരണം അറിഞ്ഞത് കുഞ്ഞിന്റെ കരച്ചിലിൽനിന്ന്
നേമം: ഒൻപതു വർഷങ്ങൾക്കു മുമ്പ് നേമം സ്റ്റുഡിയോറോഡിൽ പ്രീതി നിവാസിൽ നാടിനെ നടുക്കിയ അശ്വതിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നീതി കിട്ടിയ ആശ്വാസത്തിലാണ് കുടുംബം. പൊള്ളലേറ്റ് മരിച്ചനിലയിൽ വീടിന്റെ അടുക്കളയിലാണ് അശ്വതിയെ കണ്ടെത്തിയത്. ആദ്യം നേമം പോലീസ് ഭർത്താവ് രതീഷിനെ കസ്റ്റഡിയിലെടുത്ത് അന്വേഷിച്ചെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ വിട്ടയക്കുകയായിരുന്നു.
ലോക്കൽ പോലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. അശ്വതിയുടെ മക്കൾ അന്ന് മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ദേവനന്ദനയും രണ്ടര വയസ്സുകാരൻ ദേവദത്തനുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. അശ്വതിയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിനരികിലിരുന്ന് കരഞ്ഞ ദേവനന്ദനയുടെ ശബ്ദംകേട്ടാണ് അയൽവീട്ടുകാർ മരണവിവരം അറിയുന്നത്. മൂത്തമകൻ ദേവദത്തനോടൊപ്പം വീട്ടിൽ കിടന്നുറങ്ങിയ അശ്വതിയുടെ ഭർത്താവ് രതീഷ് ഒന്നും അറിഞ്ഞില്ലെന്നാണ് അന്ന് പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അശ്വതിയുടെ മരണശേഷം അശ്വതിയുടെ അമ്മൂമ്മ രത്നമ്മയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞുങ്ങൾ. ഇവർക്കുവേണ്ടി പാപ്പനംകോട് എൻജിനിയറിങ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് വീട് വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇന്ന് ദേവദത്ത് ആറിലും ദേവനന്ദന നാലിലും പഠിക്കുകയാണ്. രത്നമ്മ മൂന്നുവർഷം മുമ്പ് മരിച്ചു. ഇപ്പോൾ അശ്വതിയുടെ പിതാവിന്റെ സഹോദരൻ യമുനകുമാറിന്റെ സംരക്ഷണയിലാണ് കുട്ടികൾ. അശ്വതി ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന് അന്നുതന്നെ അമ്മൂമ്മയും ബന്ധുക്കളും ഉറച്ചു വിശ്വസിച്ചിരുന്നു.
Content Highlights: death of young woman proved to be murder after 9 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..