ദിലീപ് | ഫയൽചിത്രം | ഫോട്ടോ: മനീഷ് ചേമഞ്ചേരി/മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരേ 'ദിലീപിനെ പൂട്ടണം' എന്ന പേരിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാരംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകള്‍ ഉള്ളതാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്. പ്രമുഖരുടെ പേരില്‍ വ്യാജമായി നിര്‍മിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. 2017-ല്‍ ദിലീപ് ജയിലിലായിരുന്ന സമയത്താണ് ഗ്രൂപ്പ് നിര്‍മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗ്രൂപ്പില്‍ പേരുള്ള സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ മൊഴി ബുധനാഴ്ച ക്രൈംബ്രാഞ്ച് എടുത്തു. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകീട്ട് വരെ നീണ്ടു. ഗ്രൂപ്പില്‍ പേരുള്ള ഏതാനും പേരുടെ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ആലപ്പി അഷറഫിന്റെ മൊഴിയെടുത്തിരുന്നു. ഗ്രൂപ്പില്‍ പേരുണ്ട് എന്നു കണ്ട് മഞ്ജു വാരിയരെ മൊഴിയെടുപ്പിന് വിളിച്ചിരുന്നു.
എന്നാല്‍, അവര്‍ മൊഴി നല്‍കാന്‍ എത്തിയില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇതും അന്വേഷിക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചവരെ കണ്ടെത്താനാണ് ശ്രമം.
വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതിയും നടന്‍ ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഷോണ്‍ എന്നയാളുടെ ഫോണില്‍നിന്നാണ് അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ട് എത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍.
പരാതി നല്‍കി ബൈജു കൊട്ടാരക്കര
വാട്സ് ആപ്പ് ഗ്രൂപ്പ് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്നും ഇത് നിര്‍മിച്ചവരെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് ബൈജു കൊട്ടാരക്കര ബുധനാഴ്ച കൊച്ചി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി. ഇത്തരത്തിലൊരു വാട്സ് ആപ്പ് ഗ്രൂപ്പില്‍ താന്‍ അംഗമല്ലെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇതേക്കുറിച്ച് പോലീസും അന്വേഷിക്കുന്നുണ്ട്.
Content Highlights: crime branch investigation about dileepine pootanam whastapp group
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..