വിസ്മയ/ പ്രതി കിരൺകുമാറിനെ കോടതിക്കു പുറത്തേക്ക് കൊണ്ടുവരുന്നു
കൊല്ലം: സ്ത്രീധനം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ ഭര്‍ത്തൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി. ചൊവ്വാഴ്ച ശിക്ഷവിധിക്കും. സ്ത്രീധനപീഡനം (ഐ.പി.സി. 304ബി), ആത്മഹത്യാപ്രേരണ (306), ഗാര്‍ഹികപീഡനം (498 എ) എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. ഇതോടെ മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഇയാളെ ജാമ്യം റദ്ദാക്കി ജയിലിലേക്കയച്ചു.
വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും രണ്ടുദിവസവും തികഞ്ഞ തിങ്കളാഴ്ചയാണ് ജഡ്ജി കെ.എന്‍.സുജിത്ത് വിധി പ്രസ്താവിച്ചത്. കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21-നു വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് കേസ്. വിചാരണ നാലുമാസം നീണ്ടു. കിരണ്‍കുമാറിന്റെ ഫോണില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ സൈബര്‍ പരിശോധനയിലൂടെ വീണ്ടെടുത്തു. ഈ സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.
2020 മേയ് 31-നാണ് നിലമേല്‍ കൈതോട് സീ വില്ലയില്‍ വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയ ശാസ്താംനട ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. വിസ്മയ, അച്ഛന്‍ ത്രിവിക്രമന്‍ നായരോട് 'ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യചെയ്തുപോകുമെന്നും' കരഞ്ഞുപറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അറസ്റ്റിലായ കിരണിനെ പിന്നീട് സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. പ്രോസിക്യൂഷന്‍ 41 സാക്ഷികളെ വിസ്തരിച്ചു.
118 രേഖകളും 12 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വിധിപ്രസ്താവം കേള്‍ക്കാനായി വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിമുറിയിലെത്തിയിരുന്നു. കിരണ്‍കുമാറിന്റെ അച്ഛനും കോടതിയിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്.അനില്‍കുമാര്‍, ബി.അഖില്‍ എന്നിവര്‍ ഹാജരായി. ശാസ്താംകോട്ട ഡിവൈ.എസ്.പി. പി.രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
രണ്ടു കുറ്റങ്ങള്‍ തെളിയിക്കാനായില്ല
പ്രതി കിരണ്‍കുമാറിനെതിരേ പ്രോസിക്യൂഷന്‍ ഉന്നയിച്ച രണ്ടു കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323 (അടിച്ചുവേദനിപ്പിക്കുക), 506 (ഭീഷണിപ്പെടുത്തുക) എന്നിവയില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയില്ല. താരതമ്യേന ചെറിയ കുറ്റങ്ങളാണെങ്കിലും തെളിവിന്റെ അഭാവമാണ് കാരണം. അടിച്ചുവേദനിപ്പിക്കുകയെന്ന കുറ്റത്തില്‍ വേദനിച്ച വിസ്മയ ജീവനോടെയില്ലാത്തതിനാലാണ് തെളിയിക്കാനാകാതെ പോയത്. ഭീഷണിപ്പെടുത്തി എന്ന വകുപ്പില്‍ കുറ്റപത്രത്തില്‍ പറഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതായി തെളിയിക്കാന്‍ കഴിഞ്ഞില്ല. കുറ്റപത്രത്തിലെ തീയതിയും ഡിജിറ്റല്‍ തെളിവുകളും തമ്മില്‍ യോജിക്കാത്തതായിരുന്നു കാരണം.
അറംപറ്റിയ അവസാന സംഭാഷണം
ജീവനൊടുക്കുന്നതിന്റെ തലേദിവസം 12.52-ന് വിസ്മയയും അമ്മ സജിതയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം അറംപറ്റി. 2021 ജൂണ്‍ 20-ന് ഉച്ചയ്ക്ക് വിളിച്ച അമ്മ 'കിരണിന് ഇന്ന് പോകേണ്ടേ' എന്ന് ചോദിച്ചു. വിസ്മയയുടെ മറുപടി ഇങ്ങനെയായിരുന്നു. 'ഇന്ന് പോകേണ്ട. നാളെയും പോകേണ്ടായിരിക്കും.' അമ്മ മകളോട് 'അതെന്ത് ഒരിക്കലും പോകേണ്ടേ' എന്ന് മറുചോദ്യം ചോദിച്ചു. അതിനുശേഷം കിരണ്‍കുമാര്‍ ഇതുവരെ ഓഫീസില്‍ പോയിട്ടില്ല. ജൂണ്‍ 21-നാണ് വിസ്മയ മരിച്ചത്. അടുത്തദിവസംതന്നെ കിരണ്‍കുമാര്‍ അറസ്റ്റിലാകുകയും സര്‍വീസില്‍നിന്ന് പിരിച്ചുവിടപ്പെടുകയും ചെയ്തു.
Content Highlights: Court Finds Husband Kiran Kumar Guilty In Vismaya Dowry Death Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..