Photo: twitter.com/irohitr
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് വ്യാജ പ്രചരണം നടത്തിയെന്ന കേസില്‍ ചാനല്‍ അവതാരകനെ യു.പി. പോലീസ് കസ്റ്റഡിയിലെടുത്തത് അതിനാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. സീ ന്യൂസ് ചാനല്‍ അവതാരകനായ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനായി ഛത്തീസ്ഗഢ് പോലീസ് ഗാസിയാബാദില്‍ എത്തിയതിന് പിന്നാലെയാണ് ഇവരെ തടഞ്ഞ് യു.പി. പോലീസ് രോഹിത്തിനെ കസ്റ്റഡിയിലെടുത്തത്. നോയിഡ സെക്ടര്‍-20 പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രോഹിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് യു.പി. പോലീസിന്റെ വിശദീകരണം.
റായ്പുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രോഹിത്തിനെ അറസ്റ്റ് ചെയ്യാനായി ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് ഛത്തീസ്ഗഢ് പോലീസ് എത്തിയത്. പുലര്‍ച്ചെ ഗാസിയാബാദിലെ വീട്ടില്‍ ഛത്തീസ്ഗഢ് പോലീസ് എത്തിയതോടെ രോഹിത് രഞ്ജന്‍ യു.പി. പോലീസിനെ വിവരറിയിച്ചു. പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കാതെയാണ് ഛത്തീസ്ഗഢ് പോലീസ് തന്നെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയതെന്നായിരുന്നു രോഹിതിന്റെ ആരോപണം.
എന്നാല്‍ വാറന്റ് നിലവിലുള്ളതിനാല്‍ ആരെയും വിവരമറിയിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ഛത്തീസ്ഗഢ് പോലീസിന്റെ നിലപാട്. ഇതിനുപിന്നാലെയാണ് ഗാസിയാബാദ് ഇന്ദിരാപുരം പോലീസ് സ്ഥലത്തെത്തി ചാനല്‍ അവതാരകനെ കസ്റ്റഡിലെടുത്തത്. പിന്നാലെ രോഹിത്തിനെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ജൂലായ് ഒന്നാം തീയതിയാണ് രോഹിത്തിനെതിരേ ഛത്തീസ്ഗഢിലെ റായ്പുരില്‍ പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് എം.എല്‍.എ.യായ ദേവേന്ദ്ര യാദവായിരുന്നു പരാതിക്കാരന്‍. സംഭവത്തില്‍ വിവിധ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ പരാതികളില്‍ കേസെടുത്തിട്ടുണ്ട്.
Content Highlights: chattisgarh police arrived to arrest rohit ranjan but later taken custody by up police


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..